പ. പരുമല തിരുമേനി ബോംബെയില്‍



നാം മലയാളത്തു അവസാനം പ്രവേശിച്ച പള്ളി ചാലശ്ശേരിയായിരുന്നു. കുംഭം 18ാനു ഇവിടെ നിന്നു പുറപ്പെട്ടു പട്ടാമ്പീല്‍ തീവണ്ടി കയറി.25 നമ്മോടു കൂടി പൌലോസ റെമ്പാച്ചന്‍, മല്പാന്‍ വട്ടശ്ശേരില്‍ ഗീവറുഗീസ കത്തനാര്‍, തെക്കന്‍പറവൂര്‍ തോപ്പില്‍ ലൂക്കോസുകോറി, തുമ്പമണ്‍ കരിങ്ങാട്ടില്‍ സ്ക്കറിയാ കത്തനാര്‍, കടമ്പനിട്ട പുത്തന്‍പുരയ്ക്കല്‍ ഗീവറുഗീസ കത്തനാര്‍, എന്നീ അഞ്ചു ആളുകള്‍ ഉണ്ടായിരുന്നു. ഇവരെ കൂടാതെ ശീമക്കാരന്‍ സ്ലീബാശെമ്മാച്ചനെയും പരുമല തോപ്പില്‍ പീലിപ്പോസ എന്ന കൊച്ചനെയും മുമ്പില്‍കൂട്ടി ബൊമ്പായിക്കു അയച്ചിട്ടുമുണ്ടായിരുന്നു.26 സര്‍വശക്തനായദൈവത്തിന്‍െറ കരുണയില്‍ മാത്രം ആശ്രയിച്ചുംകൊണ്ടു ഞങ്ങള്‍ യാത്ര ആരംഭിച്ചു.

മദ്രാസ തീവണ്ടി പാഥയില്‍ ഉലവക്കോട്ടു27 സ്റ്റേഷ്യനില്‍വച്ചു കുന്നംകുളങ്ങരക്കാരായ ഏതാനും പാലക്കാട്ടു വ്യാപാരികള്‍ വഴിപാടുകള്‍ സമെതം നമ്മെ എതിരേററു. വഴിമദ്ധ്യെസുറിയാനിക്കാരുടെ28 ഒരുസംഘക്കാഴ്ച നമ്മുടെമനസ്സില്‍ അസാമാന്യ സന്തോഷവും ആശ്വാസവും ജനിപ്പിച്ചു. അനന്തരം മദ്രാസു വണ്ടിയില്‍ നിന്നു ബൊമ്പായിക്കുള്ള ഗ്രെററ ഇണ്ട്യന്‍ പെനിന്‍സലര്‍ റെയില്‍വെ വണ്ടിയില്‍ പ്രവേശിച്ചു.29 റെയിച്ചൂര്‍ സ്റ്റേഷ്യനില്‍വച്ചു30 ഞങ്ങളുടെ സാമാനങ്ങളില്‍ കൂലി തീര്‍ത്തു ഏല്പിച്ചവ പോകെ ഞങ്ങളുടെ കൈവശമുണ്ടായിരുന്നവ ഓരൊ ആവശ്യങ്ങള്‍ക്കായി അഴിച്ചു പലകെട്ടുകളായി കെട്ടിയിരുന്നതിനാല്‍ അധിക സാമാനങ്ങള്‍ ഉണ്ടന്നു തീവണ്ടിക്കാര്‍ തെററായി ധരിച്ചു കൂടുതല്‍ കൂലി ഒടുക്കണമെന്നു നിര്‍ബ്ബന്ധിച്ചു. കെട്ടിന്‍െറ എണ്ണത്തില്‍ അല്ലാതെ തൂക്കത്തില്‍ കൂടുതല്‍ ഇല്ലന്നുള്ള ഞങ്ങളുടെ സമാധാനം അവര്‍ കൈക്കൊണ്ടില്ല. വണ്ടി പുറപ്പെടുന്ന സമയം അടുത്തുപോകയും തര്‍ക്കിച്ചു തീരുമാനിപ്പാനിരുന്നാല്‍ യാത്ര മുടങ്ങുകയും ചെയ്യുമല്ലൊ എന്നുവച്ചു അവര്‍ പറഞ്ഞടത്തോളം കൂലി കൂടുതല്‍ കൊടുക്കേണ്ടി വന്നു.

പട്ടാമ്പി മുതല്‍  ആര്‍ക്കോണംവരെ31 വഴി വടക്കുകിഴക്കായും അവിടം മുതല്‍ ബൊമ്പാവരെ വടക്കു പടിഞ്ഞാറായും ആകുന്നു. ബൊമ്പായി വണ്ടി മദ്രാസവണ്ടിയേക്കാള്‍ വേഗത കൂടുന്നതും അടുത്തടുത്ത സ്റ്റേഷ്യന്‍ ഇല്ലാത്തതിനാല്‍ ഇടയ്ക്കു അധികം താമസം ഇല്ലാത്തതും മുറികള്‍ വിസ്താരമുള്ളതും ആകുന്നു. കൃഷ്ണാ മുതലായ നദികളും ഇടയ്ക്കിടെ വലിയ പാലങ്ങളും പല തുരങ്കങ്ങളും ഈ വഴിയില്‍ ഉണ്ടു. വളരെ ഭംഗിയും രസവുമുള്ള ംരം കാഴ്ചകള്‍കണ്ടു കുംഭം 21ാനു ബൊമ്പായി32 ഹൈസ്റ്റേഷ്യനില്‍ എത്തി. ബൊമ്പായില്‍ ഒരുവീടു ശട്ടം കെട്ടുവാന്‍ സ്ലീബാ ശെമ്മാച്ചനെ മുമ്പില്‍കൂട്ടി അയച്ചിരുന്നു. തീവണ്ടി സ്റ്റേഷ്യനില്‍ അയാളും നാവും, മന്‍സൂര്‍, എന്നു രണ്ടു മൂസല്‍ക്കാരും33 ഞങ്ങളെ എതിരേല്പാന്‍ ഹാജരുണ്ടായിരുന്നു. ഇവരില്‍ നാവും ഇപ്പോള്‍ ചര്‍ച്ചമിഷ്യനോടു ചേര്‍ന്ന ഒരു ഉപദേശിയാണെങ്കിലും ജനനത്താല്‍ ഒരു സുറിയാനിക്കാരന്‍ ആയിരുന്നു.34 മന്‍സൂര്‍ കല്‍ദായക്കാരനും35 കപ്പലില്‍ പണിക്കാരനുമത്രെ. ബൊമ്പായിലെ അര്‍മ്മനായപള്ളിയില്‍36 ഞങ്ങള്‍ക്കു താമസിപ്പാന്‍ഒരുസ്ഥലം ചോദിച്ചിട്ടു അനുവദിക്കാഞ്ഞതിനാല്‍ ഒരു വെള്ളക്കാരന്‍െറ അലങ്കരിക്കപ്പെട്ട ഒരുമുറി സ്ലീബാ ശെമ്മാച്ചന്‍ കൂലിക്കു വാങ്ങിച്ചിരുന്നു. 21-ാംനു മുതല്‍ മീനം 5-ാംനു വരെ37 ഞങ്ങള്‍ ഈ ഭവനത്തില്‍ താമസിച്ചു.

ബൊമ്പായില്‍ ഞങ്ങള്‍ക്കു വിചാരിച്ചിരുന്നതില്‍ അധികം താമസം നേരിട്ടതിനാല്‍ പട്ടണത്തിന്‍െറ എല്ലാ ഭാഗങ്ങളേയും സഞ്ചരിച്ചു കാണ്മാന്‍ സമയം ധാരാളംകിട്ടി. കാഴ്ചയ്ക്കുഇത്രയും മനോഹരവും വലിപ്പവുമായ ഒരുപട്ടണം ഞങ്ങളുടെ യാത്രയില്‍ എങ്ങും കണ്ടില്ല. തുറമുഖം ഇന്‍ഡ്യായില്‍ പ്രഥമഗണനീയമാകുന്നു. പട്ടണം സമുദ്രത്തിലോട്ടു നീണ്ടുകിടക്കുന്നതുകൊണ്ടു മൂന്നുഭാഗവും ചുററിയിരിക്കുന്ന ആഴമേറിയ ഉള്‍ക്കടലില്‍ ഏതുസമയവും കപ്പലുകള്‍ കിടക്കുന്നതിനു ഏനം ഉണ്ടു. ഇതു മാത്രവുമല്ലാ വടക്കുഭാഗത്തുകപ്പലുകള്‍ കയററി കരയോടുചേര്‍ത്തും സമുദ്രത്തിന്‍െറ കൊടുങ്കാററിന്‍െറ ഉപദ്രവം തട്ടാതെയും നംകൂരം ഇട്ടു കിടപ്പാന്‍ തക്കവണ്ണം വിസ്താരമുള്ള പല കുളങ്ങളായി തിരിച്ചു ബലമായ ചിറകളാല്‍ മറയ്ക്കപ്പെട്ടിരിക്കുന്നു. ഈ ചിറകളുടെ ഇരുവശങ്ങളിലും വണ്ടികള്‍ ഓടുവാന്‍തക്ക റോട്ടുകള്‍ ഉണ്ടു. കുളത്തിലോട്ടു കപ്പല്‍കയററുവാന്‍ പുഴകളും അവയില്‍ ഇരിമ്പു പാലങ്ങളുംഉണ്ടു. കപ്പല്‍ കയററുകയൊ ഇറക്കുകയൊ ചെയ്വാന്‍ ആവശ്യപ്പെടുമ്പോള്‍ യന്ത്രങ്ങളാല്‍ പാലങ്ങള്‍ നീക്കാവുന്നതാണ. കപ്പലിലേക്കു കേവലം ഒരുകോവണി വഴി കരയില്‍നിന്നു ഇറങ്ങുവാന്‍ തക്കവണ്ണം അവ കരയോടു അത്ര ചേര്‍ന്നുകിടക്കുന്നു. ചിലപ്പോള്‍ കോവണികൂടാതെ ഒരു ഒററ പലക വച്ചാലും കരയില്‍നിന്നു കപ്പലിലേക്കു പ്രവേശിക്കാം. കപ്പലുകള്‍ ചരക്കുകയററി താണുകിടക്കുമ്പോള്‍ കരയും കപ്പലിന്‍െറതട്ടും സമനിരപ്പായി വരുന്നതാകയാല്‍ അപ്പോള്‍ കോവണിയും പലകയും കൂടാതെ കരയ്ക്കുനിന്നു കപ്പലിലേക്കു ഇറങ്ങാവുന്നതാണ. ഈകുളങ്ങളും ഉള്‍ക്കടലുകളും രാവുംപകലും എല്ലാദിവസവും അനേകം കപ്പലുകളാല്‍ നിറഞ്ഞിരിക്കും. രാത്രി ഇവയിലെ വിളക്കുകള്‍കൊണ്ടു കടല്‍മുഴുവന്‍ പ്രകാശിക്കുന്നു. ഇവയുടെ പാമരങ്ങളും ചിമ്മിനികളും ദൂരയ്ക്കുകണ്ടാല്‍ ശിഖരങ്ങള്‍ ഛേദിച്ച വൃക്ഷങ്ങളാല്‍ നിബിഡമായ ഒരുവലിയവനമൊ എന്നു തോന്നിപ്പോകും. 

പട്ടണം മുഴുവന്‍ ബ്രഹ്മാണ്ഡമായ കെട്ടിടങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. പട്ടണത്തിനുപുറമെയുള്ള ഗ്രാമങ്ങളില്‍ അല്ലാതെ ഉള്ളില്‍ ഒററനില ഭവനങ്ങള്‍ കാണ്മാന്‍ പ്രയാസമാണ. വീടുകള്‍ മിക്കവാറും 4. 5. 6. നിലകള്‍ ഉള്ളവയാണ. ഏഴുനിലയുള്ളവയും ഇല്ലന്നില്ല. പണികള്‍പ്രായേണ കരികല്ലുകൊണ്ടാണ. മിക്ക ഭവനങ്ങള്‍ക്കും നിലകളുടെ എണ്ണപ്രകാരം വരാന്തകളും ഉണ്ടു. അവയുടെ ക്രാസികള്‍ ഇരിമ്പുകൊണ്ടു തീര്‍ത്തു തങ്കമൊ ചായമൊ ഇട്ടതാണ. മേച്ചിലുകള്‍ മിക്കവാറും മട്ടുപ്പാവാണ. വലിയ കെട്ടിടങ്ങളേയും അലങ്കാരമുള്ള പണികളേയും കണ്ടിട്ടില്ലാത്ത നമ്മുടെ നാട്ടുകാര്‍ക്കു ഇവകണ്ടാല്‍ നോക്കിനില്ക്കുവാനെ തോന്നുകയൊള്ളു. മിക്കകെട്ടിടങ്ങള്‍ക്കും മുകളില്‍ കൂമ്പുകള്‍, ക്രാസികള്‍, പൂക്കള്‍, കുരിശുകള്‍ മുതലായ ചിത്രപ്പണികളും മണിമാളികകളും ഉണ്ടു. കെട്ടിടങ്ങള്‍ ഒന്നോടൊന്നു ചേര്‍ന്നു നിരയായി നില്ക്കുന്നതു കാണ്മാനുള്ളഭംഗി അവര്‍ണ്ണനീയമാകുന്നു. ഏതുഭവനവും തിരിച്ചറിവാന്‍ തക്കവണ്ണം പുറമെ അവയുടെ പേര്‍ തങ്കാക്ഷരത്തില്‍ എഴുതിവച്ചിട്ടുണ്ടു. ഈകെട്ടിടങ്ങള്‍ മാര്‍ബിള്‍തൂണുകള്‍, മാര്‍ബിള്‍ത്തറകള്‍ വിലയേറിയ വീട്ടുസാമാനങ്ങള്‍ ഇത്യാദികളാല്‍നിറഞ്ഞിരിക്കുന്നു. അപ്പൊലൊ ഹൊററല്‍, ഹൈസ്റ്റേഷ്യന്‍, ജെനറല്‍ഹോസ്പിററല്‍, വിക്ടോറിയാ ഗാര്‍ഡന്‍ മുതലായവ അത്ഭുതകരമായ പണികള്‍ ആകുന്നു. ഗാര്‍ഡന്‍ എന്നുപറഞ്ഞതു കാഴ്ചബംക്ലാവുതന്നെ. ഇതു ദാവീദുസാസൂന്‍38 ചക്രവര്‍ത്തിനിക്കു സമ്മാനിച്ചതാണ. ഈ കാഴ്ച സ്ഥലത്തു പക്ഷി മൃഗാദികള്‍ തിരുവനന്തപുരത്തെ പോലെയില്ലങ്കിലും കെട്ടിടത്തിന്‍െറ മാഹാത്മ്യം അല്പമല്ല. ചക്രവര്‍ത്തിനിയുടേയും ഭര്‍ത്താവിന്‍െറയും ദാവീദുസാസൂന്‍െറയും ചിത്രങ്ങള്‍ മാര്‍ബ്ബിള്‍ കല്ലില്‍ കൊത്തി ഇവിടെ വച്ചിട്ടുണ്ടു. ഈ കാഴ്ചബംക്ലാവില്‍ സൂക്ഷിച്ചിരിക്കുന്ന സാമാനങ്ങളില്‍ നിനുവ, അസൂറിയാ എന്നസ്ഥലങ്ങളില്‍നിന്നു വരുത്തിയിട്ടുള്ള പല പ്രാചീനവിഗ്രഹങ്ങളൊ അവയുടെ പ്രതിമകളൊ ഉണ്ടു.

ഹൈസ്റ്റേഷ്യന്‍ എന്നതു പ്രധാന തീവണ്ടി സ്റ്റേഷ്യന്‍ആകുന്നു. ചിത്രപ്പണികള്‍ക്കു എന്നമാത്രമല്ല, വലിപ്പത്തിലും ഇതൊരു പ്രസിദ്ധകെട്ടിടം ആകുന്നു. ഇതിന്‍െറ മുന്‍വശത്തുള്ള ഒരുകെട്ടിടത്തില്‍ പതിനാറു ട്രൈന്‍ ഒരെ സമയത്തു നില്പാന്‍തക്ക വിസ്താരമുണ്ട. ദാവീദസാസൂന്‍െറ വകയായി പട്ടുനൂല്‍ നൂല്ക്കയും പട്ടു നെയ്കയും ചെയ്യുന്ന ഒരു യന്ത്രശാലയുണ്ടു. പഞ്ഞിനെയിത്തു യന്ത്രശാലകള്‍ പലതുണ്ടെങ്കിലും പട്ടുനൂല്‍ ആപ്പീസ ഇതൊന്നുമാത്രമെയുള്ളു. ഷാപ്പുകളെക്കുറിച്ചും മററും പറവാന്‍ ആരംഭിച്ചാല്‍ സ്ഥലം മതിയാകയില്ല. തെരുവുകള്‍ വിസ്താരമുള്ളവയാണ. പട്ടണത്തിന്‍െറഏതുഭാഗത്തും ഏതു സമയത്തും ചുരുങ്ങിയ ചിലവുമ്മേല്‍ സഞ്ചരിപ്പാന്‍ 'ട്രാം' എന്നൊരു വക കുതിരവണ്ടികള്‍ ധാരാളം ഉണ്ടു. ഈ വണ്ടികള്‍ ഓടിക്കുന്നതു ഇരിമ്പു റെയിലില്‍കൂടിയാകയാല്‍ 30-ം 40-ം 50-ം ആളുകള്‍ക്കു കയറാവുന്ന വലിയ വണ്ടികള്‍ക്കു രണ്ടുംമൂന്നും കുതിരകളില്‍ അധികം ആവശ്യമില്ല. പാഥകളില്‍മദ്ധ്യെ ട്രാം വണ്ടികള്‍ക്കു നാലില്‍ കുറയാതെ റെയിലുകള്‍ ഉള്ളതും അവയ്ക്കുപുറമെ മററു കുതിരവണ്ടികള്‍ ഓടിപ്പാന്‍വിസ്താരമുള്ളതും കൂടാതെ പാദചാരികളുടെ39 ആവശ്യത്തിനു ഇതിനുപുറമെ ഇരുവശങ്ങളിലുംകരിങ്കല്‍ത്തളങ്ങള്‍ ഉണ്ടു. ഇതുകൊണ്ടു റോട്ടിന്‍െറ വീതി ഊഹിക്കാവുന്നതാണല്ലൊ.

ഭവനങ്ങളില്‍ സ്നാനപാനാദികള്‍ക്കു കുഴല്‍വഴി ശുദ്ധജലം വരുന്നു. പ്രധാനസ്ഥലങ്ങളിലെ വിളക്കുകള്‍എല്ലാം വിദ്യുശക്തിയാല്‍ പ്രകാശിക്കപ്പെടുന്നവയാണ. കമ്പിആപ്പീസുകള്‍ അനവധിഉണ്ടു. പ്രധാന ഷാപ്പുകളില്‍ കൂടിയും കമ്പിയിട്ടിട്ടുണ്ടു. ഇവിടെവസിക്കുന്നവര്‍ മിക്കവാറും ഹിന്ദുക്കളും മുസല്‍മാന്മാരും പാര്‍സികളും ആകുന്നു. ക്രിസ്ത്യാനികളും യൂദന്മാരും ഇല്ലന്നില്ല. അര്‍മ്മനായ ക്രിസ്ത്യാനികള്‍ക്കു ഒരുപള്ളിയും പട്ടക്കാരനും ഉണ്ടെങ്കിലും അഞ്ചു വീട്ടുകാരെ ഉള്ളു.40 പട്ടക്കാരനു ധാരാളം ശമ്പളം കിട്ടുവാന്‍ തക്കമുതല്‍ പള്ളിയ്ക്കുണ്ടു. സുറിയാനിക്കാര്‍ക്കു41 പള്ളിയും പട്ടക്കാരും ഇല്ലങ്കിലും മൂസല്‍ക്കാരും ബഗ്ദാദുകാരുമായി അനേകം യാക്കോബായക്കാരും42 കല്‍ദായക്കാരും ഇവിടെ കച്ചവടത്തിനും വേലയ്ക്കും വന്നുപാര്‍ക്കുന്നുണ്ടു. നമ്മുടെ ഒരു പള്ളിയും പട്ടക്കാരനും ഉണ്ടായിരുന്നാല്‍ ക്രമേണ ഒരു നല്ല ഇടവകയായിതീരുന്നതിനു സംശയമില്ല. ഞങ്ങളില്‍ ചിലര്‍ ഇവിടത്തെ ഒരുഹൈചര്‍ച്ച ഇംഗ്ലീഷ പള്ളി പോയികണ്ടു.43 അതില്‍ നമ്മുടെ സുറിയാനി പള്ളികളിലെപ്പോലെ മൂന്നു ത്രൊണൊസുകളും44 കുരിശുകളും മെഴുകുതിരികളും മാര്‍ബിള്‍കല്ലുകൊണ്ടുള്ള അനേക ബിംബങ്ങളും ഉണ്ടു. ഹൈക്കലായില്‍45 ഒരു ബിഷൊപ്പിന്‍റെ കബറും അതിന്മീതെ സ്ഥാനവസ്ത്രഭൂഷണത്തൊടു കൂടി മാര്‍ബിള്‍കല്ലില്‍ ബിഷൊപ്പിന്‍റെ ഒരു രൂപവും വയ്ക്കപ്പെട്ടിരിക്കുന്നു.46 ഈ പള്ളിയുടെ മദുബഹായുടെ വളവു ഏകദേശം പരുമല പള്ളിയുടെ വളവുപോലെയാണ.47

കുംഭം 26ാനു ഞായറാഴ്ച നാം അര്‍മ്മനായ പള്ളിയില്‍ പോയി. അവിടെ അന്നു കുര്‍ബ്ബാന ഉണ്ടായിരുന്നില്ല. ജനത്തിന്‍െറ ചുരുക്കം നിമിത്തം ചില ആഴ്ചയില്‍ കുര്‍ബ്ബാന ഇല്ലന്നു പട്ടക്കാരന്‍ പറകയുണ്ടായി. പള്ളിയുടെ മാതൃക സുറിയാനിപ്പള്ളിയുടേതുതന്നെ. നമുക്കു താമസിപ്പാന്‍ സ്ലീബാശെമ്മാച്ചന്‍ സ്ഥലം ചോദിച്ചപ്പോള്‍ അനുവദിക്കാഞ്ഞതു പല വഞ്ചകന്മാരും വന്നു താമസിച്ചു ആക്ഷേപിച്ചുപോക പതിവുള്ളതാകയാല്‍ വിസമ്മതിച്ചതാണന്നും ആള്‍ അറിഞ്ഞപ്പൊള്‍ വളരെ മനസ്താപപ്പെടുന്നു എന്നും പറഞ്ഞു ആ പട്ടക്കാരന്‍ നമ്മോടു മാപ്പു ചോദിച്ചു. മീനം 5-ാനു ഞായറാഴ്ച ഞങ്ങളുടെബംക്ലാവില്‍തന്നെ  ഒരുസ്ഥലം ഒരുക്കി നാം കുര്‍ബ്ബാന ചൊല്ലുകയും കൂടെയുള്ളവര്‍ കുമ്പസാരിച്ചു48 കുര്‍ബ്ബാന കൈക്കൊള്ളുകയും ചെയ്തു.

ഇനി ഞങ്ങളുടെ താമസ ഹേതു പറയട്ടെ. നാം ബൊമ്പായില്‍എത്തിയതു കുംഭം 21ാനു ചൊവ്വാഴ്ച ആയിരുന്നു. മുന്‍പേര്‍പറഞ്ഞ നാവുമിന്‍െറ ആജ്ഞാപ്രകാരം മൂശ എന്നൊരു യഹൂദന്‍ അന്നെദിവസംതന്നെ നമ്മുടൈ മുമ്പാകെവന്നു കപ്പല്‍ ശട്ടംകെട്ടുകയും ആവശ്യപ്പെട്ട സ്വാതന്ത്ര്യം കപ്പലില്‍ കിട്ടേണ്ടതിനു കപ്പിത്താനെ സമ്മതിപ്പിക്കയും ചെയ്യെണ്ട ചുമതല ഏററുകൊണ്ടുപൊയി. ബുധനാഴ്ച സന്ധ്യക്കു അബ്ദല്‍ റഹമ്മാന്‍ എന്ന ഒരു മഹമ്മദുകാരന്‍ വന്നു കപ്പല്‍ ചട്ടംകെട്ടുവാന്‍ ദാവീദസാസൂന്‍ ആലോചിച്ചിട്ടുള്ളതു അയാളോടാണന്നു പറഞ്ഞു. രണ്ടാളുകളും ഞങ്ങള്‍ക്കു അപരിചിതന്മാരാകയാല്‍ സാസൂനോടു ആലോചിച്ചു സ്ഥിരപ്പെടുത്തുക എന്നുറച്ചു. അടുത്ത ദിവസം സാസൂന്‍െറ ആപ്പീസില്‍പോയി. അവര്‍ ഞങ്ങളെ വളരെ ബഹുമാനിക്കയും വേണ്ടസഹായങ്ങള്‍ ചെയ്യാമെന്നു വാഗ്ദത്തം തരികയുംചെയ്തു. അവരുടെ ആലോചനപ്രകാരം അബ്ദല്‍റഹമ്മാനോടുകൂടി നമ്മുടെ ആളുകളെയും അയച്ചു ഹാക്സബി എന്ന തീക്കപ്പലിലെക്കു49 വാലീസ കമ്പനി മുഖാന്തിരം എട്ടു ടിക്കററുവാങ്ങിച്ചു. മുമ്പില്‍ കൂക്കുകമ്പനി മുഖാന്തിരം ചട്ടം കെട്ടിയിരുന്ന കപ്പലിനേക്കാള്‍ ഇതു കൂലിസഹായവും സ്വാതന്ത്ര്യവും ഉള്ളതായിരുന്നു എങ്കിലും യാത്രയ്ക്കു വളരെ താമസം നേരിട്ടതിനാല്‍ ബൊമ്പായില്‍ അധികചിലവും ഊര്‍ശ്ലേമില്‍ സമയത്തു എത്തുമൊ എന്നു ഭയവും ഉണ്ടായി. ഇങ്ങനെ കപ്പല്‍മാറിയതു പുതിയ കപ്പലില്‍ അധികം സ്വാതന്ത്ര്യം ഉള്ളതുകൊണ്ടും പാസ്പോര്‍ട്ട കിട്ടാനുള്ള താമസം കൊണ്ടുമായിരുന്നു.

പാസ്പോര്‍ട്ടു വാങ്ങുവാന്‍ മല്പാനെയും സ്ലീബാ ശെമ്മാശിനെയും ഗവര്‍മ്മെണ്ടു സിക്രട്ടെരിയുടെ പക്കല്‍ അയച്ചു. സിക്രട്ടെരി ഇവരെ അസാമാന്യം ബഹുമാനിക്ക മാത്രമല്ല ഒരു ഉററസ്നേഹിതന്‍ എന്നപോലെ വിനോദങ്ങള്‍ പറകകൂടെ ഉണ്ടായി. മെസ്തര്‍ ഗോവര്‍ സായ്പിന്‍െറ സര്‍ട്ടിപ്പിക്കെററില്‍ ഞങ്ങളില്‍ ഓരോരുത്തരുടെ ജനനസ്ഥലം വിവരിച്ചിട്ടില്ലാഞ്ഞതുകൊണ്ടു മദ്രാസ ഗവര്‍മ്മെണ്ടില്‍ അപേക്ഷിച്ചു വാങ്ങേണ്ടതാണെന്നും സ്ലീബാശെമ്മാച്ചന്‍ ബ്രിട്ടിഷ് കുടിയാന്‍50 അല്ലാത്തതിനാല്‍ പാസ്പോര്‍ട്ടു തീരെ കിട്ടുന്നതല്ലന്നും അദ്ദെഹം അഭിപ്രായപ്പെട്ടതില്‍ വളരെ വ്യസനമുണ്ടായി. ഞങ്ങളുടെ യാത്രയുടെ ഝടുതിവിവരം ഗ്രഹിച്ചപ്പൊള്‍ റസിഡെണ്ടിന്‍െറയൊ51 ദിവാനിജിയുടെയൊ ഒരുകമ്പി സിക്രട്ടെരിക്കു നേരിട്ടു വരുത്തികൊടുത്താല്‍ പാസ്പോര്‍ട്ടു തരാമെന്നു സമ്മതിച്ചു. തിരുവിതാംകൂര്‍ ബ്രിട്ടീഷ രാജ്യംപൊലെ എല്ലായിടങ്ങളിലും കമ്പി ഇല്ലാതിരിക്കുന്ന സ്ഥിതിക്കു മേല്പറഞ്ഞ ഉദ്യോഗസ്ഥന്മാര്‍ സര്‍ക്കീട്ടില്‍പോയിരുന്നാല്‍ സമയത്തു മറുപടി കിട്ടുന്നതു അസാദ്ധ്യമെന്നു മാത്രമല്ലാ ഞങ്ങളില്‍ എല്ലാവരുടെയും ജനനസ്ഥലം അവര്‍ക്കു അറിഞ്ഞുകൂടാത്തതിനാല്‍ ഉടന്‍ മറുപടി അയച്ചുതരുവാന്‍ ഇടയില്ലന്നും വലിയ മെത്രാച്ചന്‍ മുഖാന്തിരം ഇവരുടെ സര്‍ട്ടിപ്പിക്കെററുവരുത്താമെന്നു വച്ചാലും കാലതാമസം ഉണ്ടാകുമെന്നും ഗ്രഹിപ്പിച്ചപ്പൊള്‍ മെസ്തര്‍ഗോവറിന്‍െറ മറുപടി കിട്ടിയാലും മതിയെന്നു സിക്രട്ടെരിസമ്മതിച്ചതനുസരിച്ചു ഗോവര്‍ സായ്പിനു കമ്പിഅടിച്ചു. സ്ലീബാശെമ്മാച്ചനു തുര്‍ക്കിരാജ്യത്തെ ഒരാളിന്‍െറ സര്‍ട്ടിപ്പിക്കെററു വേണമെന്നു പറഞ്ഞു തുര്‍ക്കി കൊന്‍സലും പാസ്പോര്‍ട്ട തരുവാന്‍ നിഷേധിച്ചു. ഇങ്ങനെ ശെമ്മാച്ചനെകൊണ്ടുപോകുന്ന കാര്‍യ്യം സംശയസ്ഥിതിയിലായി. ശെമ്മാശു സ്വദേശത്തിനു പോകുന്നയാള്‍ ആകകൊണ്ടു പാസ്പൊര്‍ട്ട ഇല്ലങ്കിലും വിരോധമില്ലന്നു പലരും പ്രത്യേകം സിക്രട്ടെരിയും തുര്‍ക്കി കൊന്‍സലും പറഞ്ഞു എങ്കിലും ശെമ്മാശിനു ഭയമായിരുന്നു.

25-ാനു സന്ധ്യവരെ കാത്തിരുന്നിട്ടും മെസ്തര്‍ ഗോവറിന്‍െറ മറുപടി കിട്ടാഴികയാല്‍ കോട്ടയം പേഷ്ക്കാര്‍ക്കുകൂടെ52 ഞങ്ങള്‍കമ്പിഅടിച്ചു. കോട്ടയത്തുവച്ചു നാം പേഷ്ക്കാരെ കണ്ടപ്പോള്‍ ആവശ്യപ്പെട്ടു കമ്പി അടിച്ചാല്‍ മറുപടി അയക്കാമെന്നു അഭിമുഖമായി നമ്മോടുപറഞ്ഞിരുന്നതിനെ അനുസരിച്ചാണ അദ്ദേഹത്തിനു കമ്പിഅടിച്ചതു. എന്നാല്‍ ഇതിനിടയില്‍ പേഷ്ക്കാര്‍ രാജാരാമാരായര്‍ അവര്‍കള്‍ അവധിക്കു പോയിരുന്നതിനാല്‍ കാര്‍യ്യം വിചാരിച്ചിരുന്ന പിറവി പെരുമാള്‍പിള്ള അവര്‍കള്‍ കേവലം ഞങ്ങളുടെ അപേക്ഷയെ മാത്രം പ്രമാണിച്ചു സിക്രട്ടെരിക്കു മറുപടികൊടുപ്പാന്‍ ഇടയില്ലന്നു വ്യസനകരമായ ഒരു മറുപടിയാണ ഞങ്ങള്‍ക്കു അയച്ചുതന്നതു. എങ്കിലും അതിനു മുമ്പായി മെസ്തര്‍ ഗോവറിന്‍െറ കമ്പി ഞങ്ങള്‍ക്കും സിക്രട്ടേരിക്കും വന്നിരുന്നതിനാല്‍ ഞങ്ങളുടെ ആവശ്യത്തിനു സമാധാനം ഉണ്ടായി. അടുത്തനാള്‍ കച്ചേരി ഒഴിവായിരുന്നതിനാല്‍ 28-ാം നു പീസൊടുക്കിച്ചു53 ആറുപേര്‍ക്കു പാസ്പോര്‍ട്ടുവാങ്ങി. സ്ലീബാശെമ്മാച്ചനെ നമ്മുടെ ദ്വിഭാഷിയായും പീലിപ്പോസിനെ ഭൃത്യനായിട്ടും നമ്മുടെപാസ്പൊര്‍ട്ടില്‍ വിവരിച്ചിരുന്നതുകൊണ്ടു ശെമ്മാശിന്‍െറ യാത്രയ്ക്കുള്ളതടസ്സവും ഒരുവിധംതീര്‍ന്നു. ഇതുകൊണ്ടും മതിയായിരുന്നില്ല. ഞങ്ങളുടെയാത്ര തുര്‍ക്കിരാജ്യത്തിലെക്കു ആയിരുന്നതിനാല്‍ തുര്‍ക്കി കൊന്‍സലിന്‍െറ പീസാ54 ആവശ്യമായിരുന്നു. പീസാ എന്നുവച്ചാല്‍ കൊന്‍സല്‍പാസ്പൊര്‍ട്ടുകളെ പരിശൊധിച്ചു സാക്ഷിപ്പെടുത്തുക എന്നാണ. ബ്രിട്ടീഷ പാസ്പൊര്‍ട്ടു ഒന്നിനു ഒരു രൂപായും കൊന്‍സലിന്‍റെ പീസായിക്കു 3 രൂപാ 6 അണ 6 പൈയും പീസു കൊടുത്തു. മീനം 1-ാംനു പീസായും ലഭിച്ചു.

അനന്തരം യാത്രയുടെ തിടുക്കമായി. ഞങ്ങള്‍ ഏര്‍പ്പെട്ട കപ്പല്‍ കാര്‍ഗൊ (കച്ചവട) കപ്പല്‍ആയിരുന്നതിനാല്‍ തഫാല്‍ കപ്പല്‍ പോലെ55 സമയ ക്ലിപ്തം ഇതിനില്ലായിരുന്നു. ഇന്നു പോകും നാളെപോകും എന്നുപറഞ്ഞു 7-ാംനുവരെ താമസിച്ചു. ഇവര്‍ക്കു ആള്‍ ഏര്‍പ്പെടുത്തികൊടുക്കുന്ന വകയ്ക്കു ദല്ലാലന്മാര്‍ക്കു ചിലകമ്മീഷ്യന്‍ പതിവുള്ളതു കൊണ്ടാണ മേല്പറഞ്ഞതു പോലെ മൂശയും അബ്ദല്‍റഹമ്മാനും തമ്മില്‍ ദല്ലാല്‍56 സ്ഥാനത്തിനു തര്‍ക്കമുണ്ടായതു. ഇതിനിടയില്‍ ഡാക്തര്‍ ഞങ്ങളുടെ ദേഹപരിശൊധന ചെയ്യുമെന്നും അതിനു പീസുണ്ടെന്നുംപറഞ്ഞു ആള്‍ക്കുഒരുരൂപാവീതം 8 രൂപാ അബ്ദല്‍ റഹമ്മാന്‍ വാങ്ങിച്ചുകൊണ്ടുപൊയി. കപ്പല്‍ പുറപ്പെട്ടസമയം ഡാക്തര്‍ ഞങ്ങളെ പരിശോധിക്കയുണ്ടായി. എങ്കിലും പീസു സാക്ഷാല്‍ അയാള്‍ക്കു ചെല്ലെണ്ടതൊ ദല്ലാല്‍ അപഹരിച്ചതൊ എന്നു സംശയിക്കെണ്ടിയിരിക്കുന്നു. 7-ാനു കപ്പല്‍ നീക്കുമെന്നു ഉറപ്പായി ദല്ലാലും കമ്പനിക്കാരും പറഞ്ഞതനുസരിച്ചു ഞങ്ങള്‍ സാമാനങ്ങളോടു കൂടി തുറമുഖത്തു എത്തി കപ്പിത്താനെ കണ്ടപ്പൊള്‍ കപ്പല്‍ അടുത്ത ദിവസം മാത്രമെ നീക്കത്തൊള്ളു എന്നു കേട്ടു കുറെക്കൂടെ ഞങ്ങള്‍ക്കു ഇച്ശാഭംഗമുണ്ടായി. ഈ അസ്ഥിരതയെക്കുറിച്ചു മൂസല്‍ക്കാരന്‍ നാവും അബ്ദല്‍റഹമ്മാനും തമ്മില്‍ ശകാരവും കലശലും ഉണ്ടായി പരസ്പരം ഒന്നും രണ്ടും പ്രഹരണം നടന്നപ്പൊള്‍ നാം വളരെ ബുദ്ധിമുട്ടി സമാധാനപ്പെടുത്തി. നാവും ഇപ്പോള്‍ ഇംഗ്ലീഷമതത്തില്‍ ചേര്‍ന്നുനടക്കുന്നു എങ്കിലും അവനിലുള്ള സൂറിയാരക്തം ഞങ്ങളെ വളരെ സ്നേഹിച്ചു. വാക്കുവ്യത്യാസവും ഞങ്ങളുടെ ഇച്ശാഭംഗവുംകൊണ്ടു അവന്‍ ദല്ലാലിനൊടു കലശല്‍കൂടിയതാണ. എന്നാല്‍ അബ്ദല്‍റഹമ്മാനും പരമാര്‍ത്ഥമായിട്ടത്രെ പ്രവൃത്തിച്ചതു. കപ്പലില്‍ ചരക്കു കയററി തീരാഞ്ഞതിനാല്‍ അവധി മാററിവച്ചു എന്നല്ലാതെ ഈ കാര്‍യ്യത്തില്‍ അവന്‍ ഒരു ചതിവും ചെയ്തിരുന്നില്ല.

ഏതായാലും ഇനി തിരികെ പൊകുന്നില്ലന്നുറച്ചു കപ്പിത്താനെ അറിയിച്ചു ഞങ്ങള്‍ക്കായി ഒരുമുറി കപ്പലില്‍ ഒരുക്കിച്ചു 7-ാനു തന്നെഞങ്ങള്‍ കപ്പലില്‍ പ്രവെശിച്ചു. മീനം8-ാനു അഞ്ചരമണിക്കു കപ്പല്‍ പുറപ്പെടുന്നതുവരെ നാവും, മൂശ, മന്‍സൂര്‍ മുതലായവര്‍ ഒക്കയും ഞങ്ങളെ വന്നുകാണുകയും ആവശ്യങ്ങളെ അന്വെഷിച്ചു തരികയും ചെയ്തു. കപ്പല്‍ പുറപ്പെട്ടപ്പോള്‍ ജലപ്രളയത്തില്‍നിന്നുനൊഹിന്‍െറയുംകുഡുംബത്തിന്‍െറയും അവസ്ഥ ഞങ്ങള്‍ക്കു ഓര്‍മ്മവന്നു. പെട്ടിയില്‍ എട്ടാത്മക്കളെ പ്രളയത്തില്‍നിന്നു രക്ഷിച്ച കര്‍ത്താവു ഈ കപ്പലില്‍ ഉള്ള ഞങ്ങള്‍ എട്ടാത്മാക്കളെ സമുദ്രത്തിന്‍െറ വായില്‍നിന്നു രക്ഷിക്കുവാന്‍ വേണ്ടി ഞങ്ങള്‍ വ്യസനപൂര്‍വം പ്രാര്‍ത്ഥിച്ചു.57 ബലഹീനന്മാരും പാപികളുമായ ഞങ്ങളുടെ പ്രാര്‍ത്ഥനകളെ ചെവിക്കൊണ്ടു ക്ഷേമത്തൊടെ ഞങ്ങളെ സകലഅപകടങ്ങളില്‍നിന്നു രക്ഷിച്ച കര്‍ത്താവിനു എന്നുമെന്നേക്കും മഹത്വമുണ്ടാകട്ടെ.

****

18-ാനു ചൊവ്വാഴ്ച സിങ്കപ്പൂരു എന്ന മെയില്‍ കപ്പലില്‍ ഞങ്ങള്‍ ബൊമ്പായിക്കു പുറപ്പെട്ടു. മുമ്പില്‍ ഓടിച്ചിരുന്ന ഒരു കപ്പല്‍ സൂയസതൊട്ടില്‍ ഉറച്ചിരുന്നതിനാല്‍ ഞങ്ങളുടെ കപ്പല്‍ അന്നുരാത്രി പത്തുമണിക്കു തോട്ടില്‍ഒരുഭാഗത്തു അടുത്തു കിടക്കെണ്ടിവന്നു. ഉറച്ചകപ്പല്‍ മറുനാള്‍ പത്തുമണിക്കുമാത്രം ഇളകിഓടിയപ്പൊള്‍ ഞങ്ങളുടെ കപ്പലും പുറപ്പെട്ടു. ഉച്ചതിരിഞ്ഞപ്പൊള്‍ ആ കപ്പല്‍ വീണ്ടും ഉറച്ചതിനാല്‍ ഞങ്ങളുടെഓട്ടം പിന്നെയും തടസ്സപ്പെട്ടു. പിന്നെ നാലുമണിയോടുകൂടെ വീണ്ടും ഇളകി 19ാനു രാത്രി പത്തുമണിക്കു സൂയസില്‍ അടുത്തു. ഇവിടെ കപ്പലില്‍ നിന്നു ചരക്കിറക്കുവാനും കയററുവാനും ഉണ്ടായിരുന്നതിനാല്‍ മറുനാള്‍ പത്തുമണിവരെ താമസിച്ചു.

24-ാനു ഏയിഡനില്‍213 അടുത്തപ്പൊള്‍ ഒരു കപ്പല്‍ പാറമെല്‍മുട്ടി ഉടഞ്ഞുകിടക്കുന്നതു കണ്ടു അനല്പം വ്യസനംതോന്നി. ഉടഞ്ഞകപ്പലിന്‍െറ രണ്ടു പാമരപുഛംമാത്രം കാണ്മാനുണ്ടായിരുന്നു.  

ഇവിടെ ചില കറത്ത കുട്ടികള്‍ കരയില്‍നിന്നും ചെറുവള്ളങ്ങളില്‍വന്നു കടലില്‍ ചാടി കപ്പലിനു ചുററും നീന്തി നടക്കുകയും കപ്പല്‍ക്കാര്‍ വെള്ളത്തിലെക്കു കാശു എറിയുമ്പൊള്‍ ഇവര്‍ അതൊടുകൂടി മുങ്ങിപിടിക്കയും ചെയ്യുന്ന ഒരു കാഴ്ച വളരെ നേരമ്പൊക്കായിരുന്നു. ഞങ്ങളും കുറെ കാശു എറിഞ്ഞുകൊടുത്തു. ചില കുട്ടികള്‍ കപ്പലില്‍ കയറിവന്നു കാശു എറിഞ്ഞുകൊടുക്കണമെന്നു അപെക്ഷിച്ചതനുസരിച്ചു എറിഞ്ഞപ്പൊള്‍ വെള്ളത്തില്‍ നിന്നു ഏഴെട്ടുകൊല്‍ ഉയരമുള്ള കപ്പലിന്‍െറ തട്ടില്‍നിന്നു അവര്‍ ചാടിമുങ്ങി പിടിച്ചു. ഈ തുറമുഖത്തും ചരക്കിറക്കുവാനുണ്ടായിരുന്നതിനാല്‍ മറുനാള്‍ പത്തു മണിക്കു പുറപ്പെട്ടു ഇടവം 1ാനു തിങ്കളാഴ്ച രാവിലെ ബൊമ്പായി തുറമുഖത്തു അടുത്തു. പകല്‍ പത്തുമണിയൊടുകൂടെ ഞങ്ങള്‍ കരയ്ക്കിറങ്ങി മുന്‍ താമസിച്ചവീട്ടില്‍ താമസിച്ചുംകൊണ്ടു കോട്ടയത്തെക്കു കമ്പി അടിച്ചു. അന്നുതന്നെ തീവണ്ടി കയറണമെന്നു നിശ്ചയിച്ചു ദാവീദു സാസൂന്‍െറ ഭവനത്തു ആളയച്ചു യാത്ര പറയിച്ചപ്പൊള്‍, നാമും കൂടെയുള്ളവരും ഏതാനുംപണം അപഹരിച്ചുംകൊണ്ട അന്യരാജ്യത്തെക്കു കടന്നിരിക്കുന്നു എന്നു ആരൊ ഹര്‍ജ്ജി ബോധിപ്പിച്ചു ഞങ്ങളെ പിടിപ്പാന്‍ ബ്രിട്ടീഷകൊച്ചിയില്‍നിന്നും തിരുനല്‍വേലിയില്‍നിന്നും വാറണ്ടു പുറപ്പെട്ടിട്ടുണ്ടെന്നു കേള്‍വിയുള്ളതായി കുന്ദംകുളങ്ങരെനിന്നും ഒരു എഴുത്തു ചെന്നിരുന്നതിനെ ഇവര്‍ കാണിച്ചുതന്നു. മലയാളത്തു ഈ വിധം ദുഷ്ടന്മാര്‍ ഉണ്ടായൊ എന്നൊര്‍ത്തു നാം വ്യസനിച്ചുഎങ്കിലും സത്യവാനായ ദൈവത്തിനു സത്യമറിയാമെല്ലൊ എന്നോര്‍ത്തു ധൈര്‍യ്യപ്പെട്ടു അന്നുതന്നെ തീവണ്ടി കയറി.

എന്നാല്‍ വാറണ്ടുകാര്‍യ്യം കേട്ടതു തെററായി ധരിച്ചു എഴുതിയതായിരുന്നു എന്നുപിന്നീടുമനസ്സിലായി. എന്തെന്നാല്‍ നാം പട്ടംകൊടുത്തിട്ടുള്ള ഗൊവക്കാരന്‍ സോവാറീസ പാദ്രിയുടെ214 മേല്‍ വിവാഹാക്ടിനു വിരൊധമായി കല്യാണം ചെയ്യിച്ചു  എന്നൊരുകേസു തിരുനല്‍വെലിയില്‍ ഉണ്ടായിരുന്നതിനാല്‍ ആ കെസില്‍ തെളിവായി നാം ആ പാദ്രിക്കു കൊടുത്തിട്ടുള്ള പട്ടക്കടലാസ അയാള്‍ ഹാജരാക്കിയതു വാസ്തവമൊ എന്നറിവാന്‍ തിരുനല്‍വെലിയിലെ പോലീസു സൂപ്രണ്ടു എഴുതിചോദിച്ചിരുന്നതിനെ തെററായി ധരിച്ചു ഇങ്ങനെ ഒരു കിംവദന്തി പുറപ്പെട്ടതായിരുന്നു.

(ഊര്‍ശ്ലേം യാത്രാവിവരണത്തില്‍ നിന്നും)

Comments

Popular posts from this blog

1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകള്‍

മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ വാകത്താനം പള്ളിക്ക് അയച്ച മൂന്നു കല്പനകള്‍

മലങ്കരസഭാ ഭരണഘടനാ ശില്പികള്‍ | ജോയ്സ് തോട്ടയ്ക്കാട്