ബോംബെ സന്ദര്‍ശനം | പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ
22-11-1951. പരുമല. രാവിലെ പുത്തന്‍കാവുകാരന്‍ കൊച്ചച്ചന്‍ വി. കുര്‍ബ്ബാന ആദ്യമായി ചൊല്ലി. പലരും വന്ന് നമ്മെ സന്ദര്‍ശിച്ചു.
23-11-1951. പരുമല. രാവിലെ നാം വി. കുര്‍ബ്ബാന അര്‍പ്പിച്ചു. മാവേലിക്കര നിന്നും റ്റി. എസ്. ഏബ്രഹാം കത്തനാര്‍ വന്നിരുന്നു. പന്നായിക്കടവിലെ കത്തനാര്‍ വന്ന് നാളെ അയാള്‍ പുതുതായി പണികഴിപ്പിച്ചിരിക്കുന്ന കെട്ടിടം കൂദാശ ചെയ്തുകൊടുക്കണമെന്ന് പറഞ്ഞു.
24-11-1951. പരുമല, കോട്ടയം. രാവിലെ കാപ്പി കഴിഞ്ഞ് കോട്ടയത്തിനു തിരിച്ചു. പന്നായിക്കടവില്‍ കത്തനാരുടെ പുരകൂദാശ നടത്തി. അതു കഴിഞ്ഞ് പാത്താമുട്ടത്തിനു തിരിച്ചു. ഉച്ചയോടുകൂടി അവിടെ എത്തി റമ്പാച്ചന്‍റെ സുഖക്കേടു വിവരം അറിഞ്ഞു. റമ്പാച്ചന് ഇപ്പോള്‍ വളരെ സുഖമുണ്ട്. ഉച്ചമേശ കഴിഞ്ഞ് മൂന്നു മണിക്ക് ഇവിടെയെത്തി.
സെമിനാരി സ്ഥാപകന്‍ തിരുമനസ്സിലെ ഓര്‍മ്മദിവസം നാളെയാകയാല്‍ ഇന്ന് പെരുന്നാള്‍ ചടങ്ങുകള്‍ ഉണ്ടായിരുന്നു. തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും എല്ലാവരും വന്നിരുന്നു.
25-11-1951. കോട്ടയം. രാവിലെ നാമും കെ. പി. പൗലോസ് കത്തനാരും, കെ. ഫീലിപ്പോസ് കത്തനാരും കൂടി മൂന്നുമ്മേല്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. കുര്‍ബ്ബാനമദ്ധ്യേ നാം പ്രസംഗിച്ചു. കുര്‍ബ്ബാന കഴിഞ്ഞ് റാസയും മറ്റും ഉണ്ടായിരുന്നു. പള്ളിനിറയെ ആളുകള്‍ ഇന്ന് വന്നിരുന്നു. പലരും നമ്മെ വന്നു കണ്ടു.
26-11-1951. കോട്ടയം. കെ. ഫിലിപ്പോസ് അച്ചന്‍ വന്നിരുന്നു. പല സംഗതികളെപ്പറ്റിയും പറഞ്ഞു.
27-11-1951. കോട്ടയം. രാവിലെ ശെമ്മാശന്‍ മദ്രാസിനു പോകുവാന്‍ ട്രെയിനില്‍ സീറ്റ് ബുക്കു ചെയ്യുന്നതിന് പോയി. പാറേട്ടച്ചനും, കൊച്ചുകൊച്ചും മറ്റും വന്നിരുന്നു. ശെമ്മാശന്‍ സന്ധ്യയ്ക്കു തിരിച്ചുവന്നു.
28-11-1951. കോട്ടയം. രാവിലെ നാം വി. കുര്‍ബ്ബാന അര്‍പ്പിച്ചു. ഇന്ന് ചാക്കോച്ചനും മാത്തുക്കുട്ടിയും മറ്റു പലരും വന്നിരുന്നു. നാളെ നാം മദ്രാസിനു പോകുന്നതിനെപ്പറ്റി സംസാരിക്കാനും മറ്റുമാണ് വന്നത്. പരുമല അച്ചന്‍ നമ്മോടു കൂടി മദ്രാസിനും ബോംബെയ്ക്കും മറ്റും പോകുന്നതിനായി വന്നു.
29-11-1951. കോട്ടയം, എറണാകുളം. രാവിലെ എട്ടരമണിക്ക് എറണാകുളത്തിന് തിരിച്ചു. ഉപ്പൂട്ടില്‍ കുഞ്ഞച്ചന്‍, അവറാന്‍കുട്ടി, ജോര്‍ജ്ജുകുട്ടി, ചാക്കോച്ചന്‍, ബേബി മുതലായ പല ആളുകളും നമ്മെ യാത്രയയപ്പാന്‍ വന്നിരുന്നു. നമ്മോടുകൂടി മാനേജരു കത്തനാരും വന്നിരുന്നു. പതിനൊന്നരയ്ക്ക് എറണാകുളം പള്ളിയിലെത്തി. ഉച്ചനമസ്കാരം കഴിഞ്ഞ് അനിയന്‍റെ (... ന്‍റെ മകന്‍) വീട്ടില്‍ പോയി ഊണു കഴിച്ചു. മണലില്‍ കത്തനാരും മട്ടയ്ക്കലെ കൊച്ചച്ചനും മറ്റും പള്ളിയിലും റെയില്‍വേ സ്റ്റേഷനിലും മറ്റും വന്നിരുന്നു. ഊണുകഴിഞ്ഞ് 5.15-നുള്ള ട്രെയിനില്‍ മദ്രാസിനു തിരിച്ചു. ആലുവായില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഈപ്പന്‍ അച്ചനും ... വന്നു നമ്മെ കണ്ടു. തൃശ്ശൂരില്‍ എത്തിയപ്പോള്‍ വികാരി മര്‍ക്കോസ് കത്തനാരും ഡോ. ചീരന്‍ വര്‍ഗീസ് ആദിയായ പലരും നമ്മെ വന്നു കണ്ടു. വീണ്ടും പോത്തന്നൂര്‍ എത്തിയപ്പോള്‍ കോയമ്പത്തൂര്‍ പള്ളി വികാരി ജോസഫ് കത്തനാരും ആ ഇടവകയില്‍പെട്ട അനവധി ആളുകളും വന്നു നമ്മെ കണ്ടു. മാമ്മന്‍ മാപ്പിളയും ഭാര്യയും ഈ ട്രെയിനില്‍ ഉണ്ടായിരുന്നു.
30-11-1951. മദ്രാസ്. രാവിലെ 8.30-ന് ട്രെയിന്‍ ഇവിടെ സ്റ്റേഷനില്‍ എത്തി. ദീവന്നാസ്യോസ് മെത്രാച്ചനും വികാരിയും ഇടവകക്കാരില്‍ പലരും നമ്മെ കാത്ത് സ്റ്റേഷനില്‍ നില്‍പ്പുണ്ടായിരുന്നു. വികാരി മാത്യൂസ് കത്തനാര്‍ നമ്മെ ഹാരമണിയിച്ചു സ്വീകരിച്ചു. അതിനുശേഷം പ്രത്യേക കാറില്‍ പള്ളിയിലേക്കു പോന്നു. പള്ളിയിലും വളരെ ആളുകള്‍ വന്നിരുന്നു.
മാര്‍ത്തോമ്മാ ശ്ലീഹായുടെ കബറിടത്തില്‍
നാലു മണിയോടു കൂടി നാമും മെത്രാച്ചനും കൂടി മൈലാപ്പൂരിലുള്ള മാര്‍ത്തോമ്മാ ശ്ലീഹായുടെ കബറിടം കാണ്മാന്‍ പോയി. കെ. സി. കുരുവിളയാണ് ടിയാന്‍റെ കാറില്‍ ഞങ്ങളെ കൊണ്ടുപോയത്. കബറുങ്കല്‍ പോയി പ്രാര്‍ത്ഥന കഴിഞ്ഞശേഷം കുരുവിളയുടെ വീട്ടില്‍ പോയി പ്രാര്‍ത്ഥന നടത്തി. അനന്തരം പല സ്ഥലങ്ങളും ടിയാന്‍ ഞങ്ങളെ കൊണ്ടുപോയി കാണിച്ചു. അഞ്ചര മണിക്ക് തിരിച്ച് പള്ളിയിലെത്തി. സന്ധ്യാനമസ്കാരത്തിനും കുറെ ആളുകള്‍ പള്ളിയില്‍ വന്നിരുന്നു.
1-12-1951. മദ്രാസ്. രാവിലെ ദീവന്നാസ്യോസ് മെത്രാച്ചന്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. കുര്‍ബ്ബാന കഴിഞ്ഞ് പല ആളുകളും നമ്മെ വന്നു കണ്ടു. ഉച്ചകഴിഞ്ഞ് അഞ്ചു മണിക്ക് മെമ്മോറിയല്‍ ഹാളില്‍ വച്ച് നമ്മുടെ ബഹുമാനാര്‍ത്ഥം കൂടിയ മീറ്റിംഗില്‍ സംബന്ധിക്കുന്നതിനായി നാമും മെത്രാച്ചനും കൂടി പോയി. ഹാള്‍ നിറയെ ആളുകള്‍ സംബന്ധിച്ചിരുന്നു. റവ. ചെല്ലപ്പാ നമ്മുടെ സഭയെപ്പറ്റിയും മറ്റും വളരെ കാര്യമായി പ്രസംഗിച്ചു. അനന്തരം നാമും മെത്രാച്ചനും പ്രസംഗിച്ചു. വിഭവസമൃദ്ധമായ കാപ്പിസല്‍ക്കാരവും ഉണ്ടായിരുന്നു. ആറു മണിക്ക് തിരിച്ചെത്തി.
2-12-51. മദ്രാസ്. രാവിലെ നാമും മെത്രാച്ചനും കാരിക്കോട്ടച്ചനും കൂടി മൂന്നുമ്മേല്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. ആയിരത്തില്‍പരം ആളുകള്‍ കുര്‍ബ്ബാനയില്‍ സംബന്ധിച്ചിരുന്നു. പല സായിപ്പന്മാരും കുര്‍ബ്ബാന കാണ്മാന്‍ വന്നിരുന്നു. കുര്‍ബ്ബാനമദ്ധ്യേ നാം പ്രസംഗിച്ചു. പതിനൊന്നരയ്ക്ക് കുര്‍ബ്ബാന അവസാനിച്ചു. മൂന്നു മണിക്ക് കെ.എം. ഉമ്മന്‍ കാറുമായി വന്നു. നാമും മെത്രാച്ചനും മറ്റും കൂടി ടിയാന്‍റെ അനുജന്‍റെ കബറിടം സന്ദര്‍ശിച്ചുപ്രാര്‍ത്ഥന നടത്തി. മാമ്മന്‍ മാപ്പിളയും ഭാര്യയും ഉമ്മച്ചനും കെ. എം. ചെറിയാനും പീലിക്കുട്ടിയും അവരുടെ ഭാര്യമാരും മക്കളും മറ്റും ശവക്കോട്ടയില്‍ വന്നിരുന്നു.
അതിനുശേഷം മി. മാണിയുടെ കാറില്‍ ടിയാന്‍റെ ഓഫീസില്‍ പോയി പ്രാര്‍ത്ഥന നടത്തി. ജോലിക്കാരും മറ്റു പലരും അവിടെ കൂടിയിരുന്നു. അഞ്ചരയ്ക്ക് ഇവിടെ എത്തി. സണ്ടേസ്കൂള്‍ മീറ്റിംഗില്‍ മെത്രാച്ചന്‍ പ്രസംഗിച്ചു.
3-12-1951. മദ്രാസ്. രാവിലെ നാം വി. കുര്‍ബ്ബാന അര്‍പ്പിച്ചു. കുര്‍ബ്ബാനയ്ക്കുശേഷം കുരുവിളയുടെയും, മാണിയുടെയും കുട്ടികളെ മാമോദീസാ മുക്കി. മൂന്നു മണിക്ക് മാമ്മന്‍ മാപ്പിളയുടെ കൊച്ചുമകന്‍റെ വിവാഹം നടത്തിക്കൊടുത്തു. തുമ്പമണ്‍ എം. ജി. ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ സ്കറിയായുടെ മകളാണ് പെണ്ണ്. തുമ്പമണ്‍ നിന്നും പലരും വന്നിരുന്നു. പള്ളി നിറയെ പല മാന്യന്മാരും പല സമുദായങ്ങളില്‍ നിന്നും വന്നിരുന്നു. മാമ്മന്‍ മാപ്പിളയും ഭാര്യയും നേരത്തെ വന്നിട്ടുണ്ടായിരുന്നു.
4-12-1951. മദ്രാസ്. രാവിലെ 7.30-നുള്ള ബോംബെ എക്സ്പ്രസില്‍ ബോംബെയ്ക്ക് തിരിച്ചു. സ്റ്റേഷനില്‍ വികാരിയും സെക്രട്ടറിയും പള്ളിക്കാരില്‍ പലരും മാമ്മന്‍ മാപ്പിളയും മറ്റും വന്നിരുന്നു. മെത്രാച്ചനും നമ്മോടുകൂടി ട്രെയിനില്‍ ഉണ്ടായിരുന്നു. രാത്രിയിലും ട്രെയിനിലായിരുന്നു. ഇടയ്ക്ക് പല സ്റ്റേഷനിലും നമ്മുടെ ആളുകള്‍ വന്നു നമ്മെ കണ്ടുകൊണ്ടിരുന്നു.
5-12-1951. ബോംബെ. രാവിലെ പൂനായില്‍ ട്രെയിന്‍ എത്തിയപ്പോള്‍ നമ്മുടെ ആളുകളില്‍ പലരും വന്നു നമ്മെ കണ്ട് പതിനാറിന് ഞായറാഴ്ച പൂനയില്‍ കുര്‍ബ്ബാന അര്‍പ്പിക്കത്തക്കവണ്ണം നാം നേരത്തെ അവിടെ എത്തണമെന്ന് അറിയിച്ചു. ബോംബെയില്‍ എത്തിയശേഷം വിവരം അറിയിക്കാമെന്ന് നാം മറുപടി പറഞ്ഞു. ഉച്ചയ്ക്ക് രണ്ടു മണിക്ക് ബോംബെ വി. ടി. സ്റ്റേഷനില്‍ എത്തി. വലിയ ജനക്കൂട്ടം നമ്മെ കാത്തുനിന്നിരുന്നു. വികാരി കോശി കത്തനാര്‍ നമ്മെയും മെത്രാച്ചനെയും ഹാരമണിയിച്ചു സ്വീകരിച്ചു. അവിടെനിന്നും പാപ്പച്ചന്‍റെ കാറില്‍ ബിഷപ്പ് ലാഷിന്‍റെ അരമനയില്‍ എത്തി. ബിഷപ്പ് അവിടെ ഉണ്ടായിരുന്നു. വളരെ സന്തോഷത്തോടുകൂടി നമ്മെ അദ്ദേഹം സ്വീകരിച്ച് നമുക്ക് താമസിക്കുന്നതിനുള്ള മുറികളും മറ്റും കാണിച്ചുതന്നു. വളരെ സൗകര്യത്തിന് മുറികളും കക്കൂസും കുളിമുറിയും മറ്റും ഉണ്ട്. വിശ്രമിച്ചശേഷം അഞ്ചര മണിക്ക് പുതുതായി പണികഴിപ്പിച്ചിട്ടുള്ള പള്ളിയിലേക്ക് പോയി. മെത്രാച്ചനും വന്നിരുന്നു. നമസ്കാരം നടത്തി. പത്തുനൂറു പേര്‍ പള്ളിയില്‍ വന്നിരുന്നു. നമസ്കാരം കഴിഞ്ഞ് പതിനഞ്ച് മിനിറ്റ് നേരം പ്രസംഗിച്ചു. എട്ടര മണിക്ക് തിരിച്ച് ഇവിടെ ബിഷ്പ്പ്സ് ഹൗസില്‍ എത്തി. രാത്രി താമസിച്ചു. ബിഷപ്പ് വന്ന് വളരെ സമയം പല സംഗതികളെക്കുറിച്ച് പറഞ്ഞു. മെത്രാച്ചന്‍ അവ പൊരുളു തിരിച്ച് പറഞ്ഞുകൊണ്ടിരുന്നു.
6-12-1951. ബോംബെ. രാവിലെ പല ആളുകളും നമ്മെ വന്നു സന്ദര്‍ശിച്ചുകൊണ്ടിരുന്നു. നാട്ടുകാരായ നമ്മുടെ ആളുകള്‍ക്ക് വലിയ സന്തോഷവും താല്പര്യവും ഉണ്ടായിട്ടുണ്ട്. ആറു മണിക്ക് ബിഷപ്പിന്‍റെ വകയായി ഇവിടെവച്ച് നമ്മുടെ ബഹുമാനാര്‍ത്ഥം ഒരു ടീപാര്‍ട്ടി നടത്തി. നാമും മെത്രാച്ചനും പോയിരുന്നു. പല മഹാന്മാരായ ആളുകളും ബിഷപ്പിന്‍റെ ക്ഷണപ്രകാരം വന്നിരുന്നു. അവരെയെല്ലാം ബിഷപ്പ് നമ്മെ പരിചയപ്പെടുത്തുകയും നമ്മെ അവര്‍ക്കു പരിചയപ്പെടുത്തുകയും ചെയ്തു. ഒരു മണിക്കൂര്‍ നേരത്ത് പാര്‍ട്ടി ഉണ്ടായിരുന്നു.
7-12-1951. രാവിലെ പള്ളിയില്‍ പോയി. വി. കുര്‍ബ്ബാന അര്‍പ്പിച്ചു. കുര്‍ബ്ബാനമദ്ധ്യേ മദ്ബഹായുടെ കല്ലിടീല്‍ ശുശ്രൂഷ നടത്തി. 75 പേരോളം ഇതില്‍ സംബന്ധിച്ചു. തോട്ടയ്ക്കാട്ടുകാരന്‍ ഫീലിപ്പോസ് അച്ചനും ഈ ചടങ്ങുകളില്‍ സംബന്ധിപ്പാന്‍ നേരത്തെ വന്നിരുന്നു. നമ്മുടെ പള്ളി 75000-ത്തില്‍പരം രൂപാ ചിലവാക്കി പണിതതാണ്. ചെറുതെങ്കിലും വളരെ മനോഹരമായും പ്ലെയിനായും പണികഴിപ്പിച്ചിട്ടുണ്ട്. പള്ളിയുടെ സമീപം ഒരു ചെറിയ കെട്ടിടം ഉണ്ട്. രണ്ടു മുറിയും ഒരു കുളിമുറിയും കക്കൂസും ഉണ്ട്. അവിടെ വികാരി ടി. ജി. കോശി കത്തനാര്‍ താമസിക്കുന്നു.
അഞ്ചര മണിക്ക് നമസ്കാരത്തിനു പള്ളിയില്‍ പോയി. നമസ്കാരം കഴിഞ്ഞ് ഇന്നും നാം പ്രസംഗിക്കണമെന്ന് ആളുകള്‍ക്ക് അത്യധികം ആഗ്രഹമുണ്ടെന്ന് അച്ചന്‍ അറിയിച്ചതിനാല്‍ ഒരു ചെറിയ പ്രസംഗം ചെയ്തു. ഇന്ന് നമ്മെ ഇന്‍സുലിന്‍ കുത്തിവച്ചു. എട്ടരയ്ക്ക് തിരിച്ച് ഇവിടെ എത്തി.
8-12-1951. ബോംബെ. ഇന്നും പല ആളുകളും നമ്മെ വന്നു കണ്ടുകൊണ്ടിരുന്നു. ജോണ്‍ ക്ലേറിയും അവന്‍റെ സഹോദരിയും അളിയനും വന്നിരുന്നു. ജോണിനെ നാം പ്രത്യേകം ഗുണദോഷിക്കയും ശാസിക്കയും ചെയ്തു.
പൂനയിലും മറ്റു സ്ഥലങ്ങളിലും പാര്‍ക്കുന്ന നമ്മുടെ ആളുകളുടെ ഉപയോഗത്തിനായി സി.എം.എസ്. പള്ളി അനുവദിക്കുന്നതിനെപ്പറ്റി ബിഷപ്പും നാമും മെത്രാച്ചനും കോശി കത്തനാരും കൂടി ചിലതെല്ലാം ആലോചിച്ചു.
മൂന്നര മണിക്ക് റിസപ്ഷന്‍ മീറ്റിംഗിലും സെയിലിലും മറ്റും സംബന്ധിക്കുന്നതിനായി റോബര്‍ട്ട്മണി സ്കൂളിലേക്കു പോയി. മെത്രാച്ചനും കൂടെ ഉണ്ടായിരുന്നു. ഫോര്‍ഡ് കമ്പനിക്കാര്‍ നമ്മുടെ ഉപയോഗത്തിനായി നാം ഇവിടെ നിന്നും പോകുന്ന വരത്തേക്കും ഒരു പുതിയ വലിയ വണ്ടി ഇങ്ങോട്ടു കൊടുത്തയച്ചിട്ടുണ്ട്. മീറ്റിംഗ് സ്ഥലത്തേക്ക് നാം എത്തിയപ്പോഴേക്കും മൂന്നു മിനിറ്റ് മുമ്പ് ബോംബെ ഗവര്‍ണര്‍ ശ്രീ. മഹാരാജ് സിംഗും അവിടെ എത്തിയിരുന്നു. 4.15-നു മീറ്റിംഗ് ആരംഭിച്ചു. വലിയ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. റോമ്മന്‍ കത്തോലിക്കരൊഴിച്ച് ബോംബെയിലുള്ള മറ്റെല്ലാ ക്രിസ്തീയ വിഭാഗങ്ങളും ഈ സ്വീകരണ മീറ്റിംഗില്‍ സംബന്ധിച്ചിരുന്നു. അച്ചാമ്മ (ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീലിന്‍റെ മകള്‍ അച്ചാമ്മ ജോണ്‍ മത്തായി. ഇന്ത്യയിലെ ആദ്യ ധനകാര്യ മന്ത്രിയും മലങ്കര സഭാംഗവുമായ ജോണ്‍ മത്തായിയുടെ ഭാര്യ. രണ്ടു പേരെയും ഈ ദൈവാലയത്തിന്‍റെ സെമിത്തേരിയിലാണ് കബറടക്കിയിരിക്കുന്നത് - എഡിറ്റര്‍) സ്വാഗതപ്രസംഗം നടത്തി. അനന്തരം ഗവര്‍ണര്‍ അദ്ധ്യക്ഷസ്ഥാനത്തു നിന്നും സ്വല്പസമയം പറഞ്ഞു. കൂടുതല്‍ സംഗതികള്‍ അവസാനം പറയാമെന്നു പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു. അതിനുശേഷം Mr. J. S. S. Malelu (പ്രമുഖ ബാങ്കറും ബോബെ വൈ.എം.സി.എ. പ്രസിഡണ്ടുമായിരുന്നു ആ സമയത്ത്. പിന്നീട് ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഓണററി പ്രസിഡണ്ടും കാസായുടെ ഡയറക്ടറുമായി സേവനമനുഷ്ഠിച്ചു. - എഡിറ്റര്‍), Rt. Rev. Dr. James Kellock (Principal of Wilson College, Bombay - Editor), Bombay Bishop Lash (William Quinlan Lash: Anglican Bishop of Bombay - Editor) എന്നിവര്‍ ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിനെക്കുറിച്ചും സഭകളുടെ ഒന്നിപ്പിനെപ്പറ്റിയും മറ്റും പ്രസംഗിച്ചു. പിന്നീട് നമ്മുടെ മറുപടി പ്രസംഗമായിരുന്നു. ആദ്യമായി ഗവര്‍ണറും ഭാര്യയും നമ്മെ സ്വീകരിക്കുന്നതായ ഈ മീറ്റിംഗില്‍ സന്നിഹിതരായിരിക്കുന്നതില്‍ അവരോടുള്ള നമ്മുടെ സന്തോഷത്തെ പ്രദര്‍ശിപ്പിക്കുകയും നമ്മുടെ സഭയെപ്പറ്റി ഒരു ചുരുങ്ങിയ വിവരണം പറയുകയും, എല്ലാ സഭകളും തമ്മിലുള്ള യോജിപ്പ് അത്യാവശ്യമാണെന്നും, എന്നാല്‍ കാനോനാകള്‍ക്കും ചട്ടംകെട്ടുകള്‍ക്കും വിശ്വാസത്തിനും യാതൊരു വ്യത്യാസവും വരുത്താതെ പൂര്‍വ്വിക പിതാക്കന്മാര്‍ നമ്മെ ഭരമേല്പിച്ചിട്ടുള്ളപ്രകാരം അതേപടി നടത്തിക്കൊണ്ടുപോകുന്ന സഭ "ഓര്‍ത്തഡോക്സ് സിറിയന്‍ സഭ" ആണെന്നും, കിഴക്കിന്‍റെ കാതോലിക്കാ മാര്‍ത്തോമ്മാ ശ്ലീഹായുടെ പിന്‍ഗാമിയാണെന്നും, നിഖ്യാ സുന്നഹദോസിനു മുമ്പുതന്നെ ഈ സിംഹാസനം ഉണ്ടായി എന്നും, നിഖ്യായില്‍, റോമ്മാ, അലക്സന്ത്രിയ, അന്ത്യോഖ്യാ, കുസ്തന്തീനോപ്പോലീസ് ഈ സ്ഥലങ്ങളിലേക്ക് നാലു പാത്രിയര്‍ക്കീസന്മാരെ നിയമിക്കയും കിഴക്കുള്ള മറ്റ് സ്ഥലങ്ങളിലേക്കു മുന്‍ കാതോലിക്കായെ അധികാരപ്പെടുത്തുകയും ചെയ്തിട്ടുള്ളതാകുന്നു എന്നും, പല സഭകള്‍ തമ്മില്‍ പിരിഞ്ഞുപോയത് വിശ്വാസത്തിന്‍റെ പേരിലല്ല, പിന്നെയോ അധികാരമോഹം കൊണ്ടാണെന്നും, അവയെല്ലാം കളഞ്ഞ് പഴയ സത്യത്തെ നാം മുറുകെപിടിച്ച് പഴയ സഭയുമായി ചേര്‍ന്ന് കാതോലിക്കാ സിംഹാസനത്തിന്‍കീഴില്‍ വരേണ്ടത് അത്യാവശ്യമാണെന്നും മറ്റും പറഞ്ഞുകൊണ്ടും എല്ലാവര്‍ക്കും ഒന്നുകൂടി നന്ദി പറഞ്ഞുകൊണ്ടും അവസാനിപ്പിച്ചു. ദീവന്നാസ്യോസ് മെത്രാച്ചന്‍ പ്രസംഗം ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തു പറഞ്ഞു.
പിന്നീട് നടന്നത് ഗവര്‍ണറുടെ പ്രസംഗമായിരുന്നു. അദ്ദേഹം തന്‍റെ പ്രസംഗത്തില്‍ എല്ലാ സഭകളും ഒശെ ഒീഹശിലൈ നെ സ്വീകരിക്കുന്നതില്‍ സഹകരിക്കുന്നു എന്നറിയുന്നതില്‍ താന്‍ സന്തോഷിക്കുന്നുണ്ടെങ്കിലും ഒരു കൂട്ടര്‍ ഞാന്‍ പേരു പറയുന്നില്ല (റോമന്‍ കത്തോലിക്കര്‍) ഇതില്‍ സഹകരിക്കുന്നില്ലെന്നറിയുന്നതില്‍ തനിക്കു വളരെ സങ്കടമുണ്ടെന്നും, അതിനെപ്പറ്റി അധികമായി ഒന്നും പറയുന്നില്ലെന്നും മറ്റും പ്രത്യേകം എടുത്തു പറഞ്ഞു. ഇന്ത്യയിലെ എല്ലാ സഭകളും തമ്മില്‍ യോജിച്ചു കാണ്മാന്‍ വളരെ ആഗ്രഹിക്കുന്നെന്നും വ്യക്തിപരമായി പറഞ്ഞാല്‍ ഏതു പള്ളിയിലും പോയി ആരാധനകളില്‍ സംബന്ധിക്കുന്നതിന് തനിക്ക് ഇഷ്ടമാണെന്നും ഒന്നിനെയും ദ്വേഷിക്കുന്നില്ലെന്നും മറ്റും അദ്ദേഹം പ്രസ്താവിച്ചു. ബോംബെയിലെ നമ്മുടെ പള്ളിയെപ്പറ്റിയും, നമ്മുടെ ആളുകളെപ്പറ്റിയും മറ്റും കുറച്ചുസമയം ശ്ലാഘ്യമായി പറഞ്ഞശേഷം പ്രസംഗം അവസാനിപ്പിച്ചു.
കൃതജ്ഞതാ പ്രകാശനത്തിനു ശേഷം മീറ്റിംഗ് അവസാനിച്ചു. പിന്നീട് ഗവര്‍ണറും ഭാര്യയും നാമും മെത്രാച്ചനും കൂടി കൗതുകവില്പനയ്ക്കു വന്നിട്ടുള്ള സാധനങ്ങള്‍ സന്ദര്‍ശിച്ചു. അഞ്ചര മണിക്കു പള്ളിയില്‍ പോയി നമസ്കാരശേഷം പള്ളികൂദാശയുടെ ആദ്യഭാഗം നിര്‍വ്വഹിച്ച ശേഷം തിരിച്ച് ഒമ്പതു മണിക്കു ഇവിടെ എത്തി.
9-12-1951. ബോംബെ. രാവിലെ പള്ളിയില്‍ പോയി. ഏഴേകാലിനു നമസ്കാരം ആരംഭിച്ചു. ഏഴരയ്ക്കു പള്ളികൂദാശ ആരംഭിച്ചു (ബിഷപ്പ് ലാഷും ഗവര്‍ണരും ഭാര്യയും വില്‍സണ്‍ കോളജ് പ്രിന്‍സിപ്പല്‍ റവ. കെല്ലറും ഭാര്യയും കൂദാശ കാണുന്നതിന് പള്ളിയില്‍ വന്നിരുന്നു. ബിഷപ്പ് വി. കുര്‍ബ്ബാനയും കഴിഞ്ഞാണ് പോയത്.). പത്തര മണിക്ക് കൂദാശ അവസാനിച്ചു. അനന്തരം കുര്‍ബ്ബാനയ്ക്കു ആരംഭിച്ചു. 12 മണിക്കു കുര്‍ബ്ബാന അവസാനിച്ചു. കാപ്പി കഴിഞ്ഞ് ഇവിടേക്കു പോന്നു. ഇന്നത്തെ കാണിക്ക 500-ല്‍പരം രൂപായും ഇന്നലത്തെ വില്പനയുടെ പണം അയ്യായിരം രൂപായും ഉണ്ടായിരുന്നു. ഇന്ന് പല സഭകളില്‍ നിന്നുമായി ആയിരത്തില്‍പരം ആളുകള്‍ പള്ളിയില്‍ വന്നിരുന്നു.
ഉച്ചകഴിഞ്ഞ് നാലരയ്ക്കു പള്ളിയില്‍ പോയി. നമ്മുടെ ആളുകള്‍ മിക്കവാറും അവിടെ കൂടിയിരുന്നു. അഞ്ചര മണിക്കു പള്ളിയുടെ ഒരു പൊതുയോഗം കൂടി. സ്വാഗതപ്രസംഗ ശേഷം വികാരിയച്ചനും നാമും മെത്രാച്ചനും ഓരോ പ്രസംഗം ചെയ്തു. സെക്രട്ടറി റിപ്പോര്‍ട്ടിന്‍റെ ചുരുക്കം പറഞ്ഞു. എട്ടു മണിക്ക് മീറ്റിംഗ് അവസാനിച്ചു. അനന്തരം സന്ധ്യാനമസ്കാരം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു. ഒമ്പതര മണിക്ക് തിരിച്ച് ഇവിടെ എത്തി.
10-12-1951. ബോംബെ. ഇന്നു രാവിലെ പല ആളുകളും വന്ന് നമ്മെ കണ്ടു. അര്‍മ്മീനിയന്‍ പള്ളിയിലെ മാനേജര്‍ സായിപ്പ് വന്ന് നമ്മെ അങ്ങോട്ടു ക്ഷണിച്ചു. നാളെ ചെല്ലാമെന്ന് നാം സമ്മതിച്ചു. നാലരയ്ക്കു നമ്മുടെ ബഹുമാനാര്‍ത്ഥം ഗവര്‍ണര്‍ ഗവണ്മെന്‍റ് ഹൗസില്‍ വച്ചു നടത്തുന്ന മീറ്റിംഗില്‍ സംബന്ധിക്കുന്നതിനായി നാമും മെത്രാച്ചനും ബിഷപ്പ് ലാഷും കൂടി പോയി. അഞ്ചു മണിക്ക് അവിടെ എത്തി. ഗവര്‍ണ്ണറും ഭാര്യയും വന്ന് നമ്മെ വളരെ സന്തോഷത്തോടു കൂടി സ്വീകരിച്ചു. ഇതില്‍ സംബന്ധിക്കുന്നതിനായി ഗവര്‍ണ്ണരുടെ ക്ഷണമനുസരിച്ച് ബോംബെ ആര്‍ച്ച് ബിഷപ്പ് ഗ്രേഷ്യസ്, ബിഷപ്പ് ലാഷ്, ഫാ. ടി. ജി. കോശി, ഫാ. ഫീലിപ്പോസ്, ഫാ. അലക്സാണ്ടര്‍ (മാര്‍ത്തോമ്മാ), റവ. ഡോ. കെല്ലര്‍, മിസ്റ്റര്‍ & മിസ്സിസ് മലേലു, മിസ്സിസ് ജോണ്‍ മത്തായി, മിസ്റ്റര്‍ & മിസ്സിസ് കെ. എം. ഫിലിപ്പ്, മിസ്റ്റര്‍ & മിസ്സിസ് ടി മത്തായി ആദിയായി അമ്പതില്‍പരം ആളുകള്‍ സംബന്ധിച്ചു. ഗവര്‍ണ്ണരും ഭാര്യയും നമ്മുടെ അടുക്കല്‍ വന്ന് ഇന്നലത്തെ പള്ളി കൂദാശയുടെ ശുശ്രൂഷയെപ്പറ്റിയും, വയസ്സനായ നാം ഇതു മുഴുവന്‍ വിശ്രമം കൂടാതെ നിര്‍വ്വഹിച്ചതിനെപ്പറ്റിയും മറ്റും വളരെ ശ്ലാഘനീയമായി പറഞ്ഞു. റാണി അത്യധികം സന്തോഷവതിയായി കാണപ്പെട്ടു. നമ്മുടെ കുര്‍ബ്ബാന കാണുന്നതിനും അത് അനുഭവിക്കുന്നതിനും, നമ്മുടെ സഭയുമായി യോജിച്ചു നടക്കുന്നതിനും അവര്‍ക്ക് വലിയ ആഗ്രഹമുണ്ടെന്നും മറ്റും പറഞ്ഞു. അനന്തരം ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു. അതു കഴിഞ്ഞ് നമ്മെ കൈയ്ക്കു പിടിച്ച് കൊണ്ടുപോയി ഇരുത്തിയത് അവര്‍ തന്നെയായിരുന്നു. അവിടെ കൂടിയിരുന്ന എല്ലാവരെയും നമുക്ക് പരിചയപ്പെടുത്തുകയും നമ്മെ അവര്‍ക്കു പരിചയപ്പെടുത്തുകയും ചെയ്തു. വളരെ സന്തോഷകരമായ ഒരു പാര്‍ട്ടിയായിരുന്നു ഇന്നത്തേത്. ആറരയ്ക്കു എല്ലാം അവസാനിച്ച് തിരിച്ചുപോന്നു. വൈകിട്ടും പലരും ഇവിടെ വന്നിരുന്നു.
11-12-1951. ബോംബെ. രാവിലെ ബിഷപ്പിന്‍റെ ക്ഷണപ്രകാരം ആശ്രമം ചാപ്പലും സെന്‍റ് തോമസ് കത്തീഡ്രലും സന്ദര്‍ശിച്ചു. അതിനുശേഷം അര്‍മ്മീനിയന്‍ പള്ളിക്കാരുടെ ക്ഷണപ്രകാരം ടി പള്ളിയിലേക്കു പോയി. അവിടെ എത്തിയപ്പോള്‍ അവരുടെ കഹനാ (പട്ടക്കാരന്‍) കാപ്പാ ആദിയായ അംശവസ്ത്രങ്ങള്‍ ധരിച്ച് നമ്മെ സ്വീകരിച്ച് പ്രത്യേക ഗാനങ്ങള്‍ പാടിക്കൊണ്ട് മദ്ബഹായിലേക്കു ആനയിച്ചു. ലുത്തിനിയാ കഴിഞ്ഞ് എല്ലാവരും വന്ന് കൈ മുത്തുകയും മുട്ടുകുത്തി അനുഗ്രഹം വാങ്ങുകയും ചെയ്തു.
അതിനുശേഷം എല്ലാവരും കൂടി കാപ്പി കുടിച്ചു. എല്ലാവര്‍ക്കും വളരെ സന്തോഷമായിരുന്നു. അവിടെയും ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു. ഉച്ചകഴിഞ്ഞ് കൗളി ഫാദേഴ്സിന്‍റെ ക്ഷണമനുസരിച്ച് അവരുടെ ആശ്രമത്തില്‍ പോയി. നാലു മണിക്ക് ഒന്നിച്ച് ചായ കഴിച്ചു. അവരു വളരെ സന്തോഷമായി പെരുമാറുകയും എല്ലാവരും മുട്ടുകുത്തി അനുഗ്രഹം വാങ്ങുകയും ചെയ്തു. അവിടെ നിന്നും അവരുടെ കന്യാസ്ത്രീ മഠവും സന്ദര്‍ശിച്ചു. അവിടുത്തെ മദര്‍ സുപ്പീരിയറിന് നടക്കാന്‍ പാടില്ലാഴികയാല്‍ കസേരയില്‍ എടുത്തുകൊണ്ടു വന്നു. അര മണിക്കൂര്‍ നേരം സംഭാഷണം നടത്തി. ലഘുഭക്ഷണം കഴിഞ്ഞ് തിരിച്ചുപോന്നു. സന്ധ്യയ്ക്കു പള്ളിയില്‍ എത്തി നമസ്കാരം നടത്തി. നൂറുപേരോളം വന്നിരുന്നു. നമസ്കാരശേഷം മെത്രാച്ചന്‍ പ്രസംഗിച്ചു.
12-12-1951. ബോംബെ. രാവിലെ പള്ളിയില്‍ പോയി വി. കുര്‍ബ്ബാന അര്‍പ്പിച്ചു. കുര്‍ബ്ബാനമദ്ധ്യേ, തോനയ്ക്കാട്ടുകാരന്‍ ഇവിടെ എം.എ. യ്ക്കു പഠിക്കുന്ന ഒരു കൊച്ചനും, ഉള്ളന്നൂര്‍ക്കാരന്‍ ഇന്‍ററിനു പഠിക്കുന്ന ഒരു കൊച്ചനും കോറൂയോ പട്ടം കൊടുത്തു. കുര്‍ബ്ബാന കഴിഞ്ഞ് ഈ ഇടവകയിലുള്ള പത്തു കുട്ടികളെ മാമോദീസാ മുക്കി. കുര്‍ബ്ബാനയും പട്ടംകൊടയും മാമോദീസായും കാണുന്നതിന് അര്‍മ്മീനിയന്‍ പള്ളിയിലെ അച്ചനും പള്ളിക്കാരും കൂടി വന്നിരുന്നു. 12 മണിക്ക് എല്ലാം അവസാനിച്ചു. കാപ്പി കഴിഞ്ഞ് അവര്‍ തിരിച്ചു പോയി.
ഉച്ചകഴിഞ്ഞ് ബിഷപ്പിന്‍റെ അരമനയില്‍ ചില അതിഥികള്‍ വരുന്നതുകൊണ്ട് പീലിക്കുട്ടിയുടെ വീട്ടിലേക്ക് തമസം മാറ്റി. പീലിക്കുട്ടി മാത്രമേ ഇവിടെ താമസമുള്ളു. ഭാര്യയും മറ്റും നാട്ടിലേക്കു പോയിരിക്കയാണ്. താമസം വളരെ സൗകര്യമായിരിക്കുന്നു.
നാലു മണിക്ക് പള്ളിയില്‍ പോയി. കമ്മിറ്റിക്കാരും ഞങ്ങളെല്ലാവരും കൂടിയുള്ള ഗ്രൂപ്പ് ഫോട്ടോ എടുത്തു. അതു കഴിഞ്ഞ് കല്‍സാ കോളജില്‍ ഇവിടുത്തെ മലയാളി ക്രിസ്ത്യാനികള്‍ പത്തു സമുദായക്കാര്‍ കൂടി നമ്മുടെ ബഹുമാനാര്‍ത്ഥം നടത്തുന്ന മീറ്റിംഗില്‍ സംബന്ധിക്കുന്നതിനു പോയി. മിസിസ്സ് ജോണ്‍ മത്തായി ആദ്ധ്യക്ഷം വഹിച്ചു. ഇവിടുത്തെ ആംഗ്ലിക്കന്‍ പള്ളിയിലെ അച്ചനും, മാര്‍ത്തോമ്മാ അച്ചനും, നമ്മുടെ ടി. ജി. കോശി കത്തനാരും പൂനായില്‍ നിന്നും ചെറിയാനും മറ്റും പ്രസംഗിച്ചു. അനന്തരം ഒരു മംഗളപത്രം മി. വര്‍ഗീസ് വായിച്ച് ഒരു വെള്ളി കാസ്ക്കറ്റില്‍ ആക്കി നമുക്ക് സമര്‍പ്പിച്ചു. അതിനു സമുചിതമായ മറുപടി നാം പറഞ്ഞു. എല്ലാവരും പറഞ്ഞത് സഭകളുടെ യോജിപ്പിനെപ്പറ്റിയാണ്. വിശ്വാസത്തില്‍ യോജിക്കാത്തിടത്തോളം കാലം, വിശ്വാസ സംബന്ധമായും, കൂദാശാപരമായും, മറ്റും യോജിക്കയോ പൊതുപ്രാര്‍ത്ഥനാക്രമം ഉണ്ടാക്കുകയോ ചെയ്യുന്നതിന് നാം ഒരിക്കലും അനുവദിക്കയില്ലെന്നു നാം പ്രത്യേകം എടുത്തു പറഞ്ഞു. ഏഴരയ്ക്കു മീറ്റിംഗ് അവസാനിച്ചു. പള്ളിയില്‍ എത്തി സന്ധ്യാനമസ്കാരം നടത്തി.
13-12-1951. ബോംബെ, പൂന. രാവിലെ പാപ്പച്ചനും മത്തുക്കുട്ടിയും കുരുവിള മാത്യുവും മറ്റു പലരും വന്നിരുന്നു. ഉച്ചകഴിഞ്ഞ് നാലേകാല്‍ മണിക്ക് പൂനായിക്കു പോകുന്നതിനു തിരിച്ചു. റയില്‍വേ സ്റ്റേഷനില്‍ വികാരിയച്ചനും, പീലിക്കുട്ടിയും മറ്റു പലരും വന്നിരുന്നു. അഞ്ചു മണിക്ക് വണ്ടി പുറപ്പെട്ടു. എട്ടേകാലിന് ഇവിടെ എത്തി. പൂനാ സ്റ്റേഷനില്‍ വളരെയധികം ആളുകള്‍ നമ്മെ കാത്തുനിന്നിരുന്നു. ട്രെയിനില്‍ നിന്നും ഇറങ്ങിയപ്പോള്‍ സി.പി.എസ്. ആശ്രമത്തിലെ ഫാ. സച്ചാല്‍ നമ്മെ ഹാരമണിയിച്ചു സ്വീകരിച്ചു. കൂടാതെ ഇവിടെയുള്ള മാര്‍ത്തോമ്മാക്കാരുടെ വകയായും ഓരോ മാലകള്‍ നമുക്കും മെത്രാച്ചനും ഇട്ടു. അതുകഴിഞ്ഞ് ഇവിടെയുള്ള Old ham methodist Church Parish-ല്‍ എത്തി താമസിച്ചു. വളരെ സൗകര്യമുള്ള മുറികളുള്ള ഒരു നല്ല കെട്ടിടമാണ് ഇത്. നമ്മുടെ ആളുകള്‍ പലരും രാത്രി 12 മണി വരെയും ഇവിടെ ഉണ്ടായിരുന്നു. വളരെ ഉത്സാഹവും, സന്തോഷവും, ഊര്‍ജ്ജിതവും നമ്മുടെ പിള്ളേരില്‍ കാണുന്നുണ്ട്. രാത്രിയില്‍ നല്ലവണ്ണം തണുപ്പുണ്ടായിരുന്നു.
14-12-1951. പൂനാ. രാവിലെ നമ്മുടെ ആളുകള്‍ പലരും വന്നിരുന്നു. സി. പി. മാത്തന്‍റെ സഹോദരിയും, ഐ. ശമുവേലിന്‍റെ മകളും ഭര്‍ത്താവും മറ്റു പലരും വന്നിരുന്നു. ശമുവേലിന്‍റെ മകള്‍ ഒരു ഡോക്ടര്‍ ആണ്. അവള്‍ മൂത്രം പരിശോധിച്ച് കുത്തിവച്ചു. അഞ്ചു മണിക്ക് Sang Sing-ന്‍റെ വീട്ടില്‍ വച്ച് നമ്മുടെ ബഹുമാനാര്‍ത്ഥം അയാള്‍ നടത്തുന്ന ടീ പാര്‍ട്ടിയില്‍ സംബന്ധിക്കുന്നതിനു പോയി. മെത്രാച്ചനും വന്നിരുന്നു. 25 പേരോളം ഇതില്‍ സംബന്ധിച്ചു. എല്ലാവരുമായി പരിചയപ്പെട്ടതിനുശേഷം ആറു മണിക്ക് ഇവിടെയുള്ള സെന്‍റ് പോള്‍സ് പള്ളിയില്‍ എത്തി സന്ധ്യാനമസ്കാരം നടത്തി. കുറെ ആളുകള്‍ നമസ്കാരത്തില്‍ സംബന്ധിപ്പാന്‍ വന്നിരുന്നു.
15-12-1951. പൂനാ. ഇന്നും ഡോക്ടര്‍ വന്നു കുത്തിവച്ചു. നമ്മുടെ ആളുകള്‍ എപ്പോഴും വന്നും പോയും കൊണ്ടിരിക്കുന്നുണ്ട്. ഉച്ചയ്ക്ക് എസ്.പി.എസ്. ആശ്രമത്തില്‍ അവരുടെ ക്ഷണപ്രകാരം എത്തി ഭക്ഷണം കഴിച്ചു. ടോസ്റ്റ് പറച്ചില്‍ കഴിഞ്ഞ് ചാപ്പലും ഹോസ്റ്റലും സന്ദര്‍ശിച്ചു. പിന്നീട് ഫാ. വില്യം മരിച്ചുപോയി എന്നറിഞ്ഞ് പള്ളിയില്‍ എത്തി ശവശരീരം കണ്ട് പ്രാര്‍ത്ഥന നടത്തി. അവിടെ നിന്നും കാര്‍ക്കയില്‍ പോയി അവിടെയുള്ള നമ്മുടെ ആളുകള്‍ തയ്യാറാക്കിയിരുന്ന ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ സംബന്ധിച്ചശേഷം ഓള്‍ സെയിന്‍റ്സ് പള്ളിയില്‍ എത്തി പ്രാര്‍ത്ഥന നടത്തി. 250-ല്‍പരം ആളുകള്‍ സംബന്ധിച്ചിരുന്നു. ഡോക്ടര്‍ ഇന്നും വന്ന് കുത്തിവച്ചു.
16-12-1951. പൂനാ. രാവിലെ ഒമ്പതര മണിക്ക് ഇവിടെയുള്ള സെന്‍റ് പോള്‍സ് പള്ളിയില്‍ എത്തി വി. കുര്‍ബ്ബാന അര്‍പ്പിച്ചു. ആയിരത്തില്‍പരം ആളുകള്‍ അതില്‍ സംബന്ധിച്ചു. കുര്‍ബ്ബാനമദ്ധ്യേ മെത്രാച്ചന്‍ പ്രസംഗിച്ചു. കുര്‍ബ്ബാന കഴിഞ്ഞ് അഞ്ചു കുട്ടികളെ മാമോദീസാ മുക്കി. രണ്ടു മണിയോടു കൂടി എല്ലാം അവസാനിച്ച് ഇവിടെ എത്തി.
18-12-1951. പൂനാ, ബോംബെ. രാവിലെ 7 30-നുള്ള ഡെക്കാന്‍ ക്വീന്‍ ട്രെയിനില്‍ ബോംബെയ്ക്ക് തിരിച്ചു. പത്തര മണിക്ക് ഇവിടെ എത്തി ഒരു മാമോദീസാ നടത്തിക്കൊടുത്തു. അതിനുശേഷം പള്ളിയില്‍ നിന്നും പീലി കുട്ടിയുടെ വീട്ടിലെത്തി താമസിച്ചു. ആറു മണിക്ക് ബിഷപ്പ് ലാഷിന്‍റെ അരമനയില്‍ പോയി ബിഷപ്പിന് ഒരു ചുമന്ന കുപ്പായത്തിനുള്ള തുണിയും നമ്മുടെ ഒരു ഫുള്‍ സൈസ് ഫോട്ടോയും സമ്മാനിച്ചു. ബിഷപ്പിന് അത് വളരെ സന്തോഷമായി. 15 മിനിറ്റ് നേരം കുശലപ്രശ്നങ്ങള്‍ കഴിഞ്ഞ ശേഷം ഇവിടേക്കു പോന്നു.
(പ. ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവായുടെ ഡയറിക്കുറിപ്പുകളില്‍ നിന്നും. സമ്പാദകന്‍ - ജോയ്സ് തോട്ടയ്ക്കാട്)
Comments
Post a Comment