കെ. സി. മാത്യു ബി.എ., ബി.എല്‍. (മാത്തൂച്ചന്‍)

1880-ല്‍ ജനിച്ചു (31-11-1055). പിതൃ സഹോദരനായ വറുഗീസ് മാപ്പിളയുടെയും, ജ്യേഷ്ഠ സഹോദരനായ കെ. സി. മാമ്മന്‍ മാപ്പിളയുടെയും മേല്‍നോട്ടത്തിലും ശിക്ഷണത്തിലും ഹൈസ്ക്കൂള്‍ വിദ്യാഭ്യാസവും ഇന്‍റര്‍മീഡിയറ്റും കോട്ടയത്തു പൂര്‍ത്തിയാക്കി. മാത്തൂച്ചന്‍റെ സാഹിത്യാഭിരുചിക്ക് ഉത്തേജനം നല്‍കിയത് മാമ്മന്‍ മാപ്പിളയാണ്. കോട്ടയത്ത് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ അദ്ദേഹം ഭാഷാപോഷിണിയില്‍ ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. സംസ്കൃതം ഐച്ഛികവിഷയമെടുത്ത് മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ബി.എ. യും പിന്നീട് തിരുവനന്തപുരം ലോ കോളജില്‍ നിന്ന് ബി.എല്‍. ഉം പാസായി. മാവേലിക്കര പാലമൂട്ടില്‍ കൊച്ചന്നാമ്മയെ വിവാഹം ചെയ്തു. കോട്ടയത്ത് ജില്ലാക്കോടതി ആരംഭിച്ചതു മുതല്‍ അവിടെ അഭിഭാഷകനാ യിരുന്നു. 1915 മുതല്‍ മലയാള മനോരമയില്‍ പ്രധാന സഹപത്രാധിപരായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. തിരുവിതാംകൂര്‍ നാഷണല്‍ ബാങ്കിന്‍റെ പ്രഥമ ശാഖ കോട്ടയത്ത് തുടങ്ങിയപ്പോള്‍ അതിന്‍റെ ആദ്യത്തെ ഏജന്‍റായി അദ്ദേഹം ജോലി നോക്കി. പിന്നീട് ബാങ്ക് ജോലിയില്‍ നിന്നും മാറി മുഴുവന്‍ സമയവും മനോരമയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 1938-ല്‍ മനോരമ കണ്ടുകെട്ടുന്നതുവരെ അദ്ദേഹം മനോരമ പത്രാധിപസമിതിയില്‍ അംഗമായിരുന്നു.

മലയാള സാഹിത്യത്തിലും സംസ്കൃത സാഹിത്യത്തിലും നല്ല പാണ്ഡിത്യം നേടിയിരുന്ന കെ. സി. മാത്യു സമസ്ത കേരള സാഹിത്യ പരിഷത്ത് വക ത്രൈമാസികത്തിന്‍റെ പത്രാധിപരുമായിരുന്നു. 1958 ജൂണ്‍ 9-നു അന്തരിച്ചു. കോട്ടയം ഏലിയാ കത്തീഡ്രല്‍ വക സെന്‍റ് ലാസറസ് സെമിത്തേരിയില്‍ കബറടക്കി.

Comments