പ. യല്‍ദോ ബസ്സേലിയോസ് മഫ്രിയാന / ഫാ. ജോസഫ് ചീരന്‍

മുളന്തുരുത്തി പള്ളി വികാരിയും പിന്നീട് കൊച്ചിയുടെ സഹമെത്രാനുമായിത്തീര്‍ന്ന യാക്കോബ് മാര്‍ പോളിക്കര്‍പ്പോസിന്‍റെ ഗ്രന്ഥശേഖത്തില്‍ നിന്നാണ് ഈ ലേഖകന്‍ ആ രേഖ കണ്ടെടുത്തത്. ആ വിവരം പ്രസിദ്ധപ്പെടുത്തിക്കൊണ്ട് മാതൃഭൂമി പത്രം അതിന്‍റെ ഒന്നാം പേജില്‍ പരാമര്‍ശ രേഖയുടെ ഫോട്ടോ സഹിതം താഴെ പറയുംപ്രകാരം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു (1993 ആഗസ്റ്റ് 4 ബുധന്‍):

സഭാചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രേഖ കണ്ടെത്തി

സ്റ്റാഫ് റിപ്പോര്‍ട്ടര്‍ 

തൃശൂര്‍: മലങ്കര സുറിയാനി സഭയിലെ ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗങ്ങള്‍ ഒരുപോലെ വിശുദ്ധനായി അംഗീകരിച്ച് വണങ്ങുന്ന  'കോതമംഗലം ബാവാ' യല്‍ദോ ബസ്സേലിയോസ് മഫ്രിയാന  മെത്രാപ്പോലീത്തായുടെ കേരള സന്ദര്‍ശനത്തിന്‍റെ യഥാര്‍ത്ഥ ചരിത്ര പശ്ചാത്തലത്തിലേക്കു വെളിച്ചം വീശുന്ന അമൂല്യമായ ചരിത്രരേഖ കണ്ടെത്തി. നിലവിലുള്ള  ഐതിഹ്യാധിഷ്ഠിതമായ വിശ്വാസങ്ങളുടെ സാധുത ചോദ്യം ചെയ്യുന്നതാണ് ഈ പരാമര്‍ശ രേഖ.

കേരളത്തില്‍ നിന്ന് 17-ാം നൂറ്റാണ്ടില്‍ സിറിയയിലെത്തിയ സഭാ നിവേദക സംഘത്തോടൊപ്പം അന്നത്തെ പാത്രിയര്‍ക്കീസ് യല്‍ദൊ ബസ്സേലിയോസ് ബാവായെയും മാര്‍ ഈവാനിയോസിനെയും കേരളത്തിലേക്കയച്ചു വെന്നാണ് സഭാചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നൂറ്റാണ്ടുകളായി മലങ്കര സുറിയാനിസഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ഈ വിശ്വാസത്തിന്‍റെ സാധുതയാണ് സഭാചരിത്ര ഗവേഷകനായ ഫാ. ജോസഫ് ചീരന്‍ കണ്ടെത്തിയ രേഖ ചോദ്യം ചെയ്യുന്നത്.

സുറിയാനി ഭാഷയിലെഴുതപ്പെട്ട ഒരു പ്രാര്‍ത്ഥനപ്പുസ്തകത്തിന്‍റെ മുഖക്കുറിപ്പായി മലങ്കര വികാരിയായിരുന്ന കളപ്പുരക്കല്‍ ചാക്കോ കത്തനാര്‍ കുറിച്ചിട്ടതാണ് സഭാചരിത്രത്തില്‍ അമൂല്യമായേക്കാവുന്ന ഈ രേഖ.

യല്‍ദൊ ബസ്സേലിയോസ് മഫ്രിയാനയും മാര്‍ ഈവാനിയോസും അര്‍മ്മീനിയന്‍ വ്യാപാരികളോടൊപ്പമാണ് കേരളത്തിലെത്തിയതെന്ന് രേഖ വ്യക്തമാക്കുന്നു. ഒരു വ്യാപാരക്കരാറിന്‍റെ അടിസ്ഥാനത്തില്‍ യാത്രാച്ചെലവ് നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇരുവരും കേരളത്തിലെത്തിയതെന്നും രേഖ സാക്ഷ്യപ്പെടുത്തുന്നു. അര്‍മ്മീനിയന്‍ വ്യാപാരികളോടൊപ്പം ഇരുവരും ആദ്യം കോതമംഗലത്തും പിന്നീട് മുളന്തുരുത്തിയിലുമാണ് വന്നുചേര്‍ന്നത്.

യല്‍ദൊ മഫ്രിയാനയും മാര്‍ ഈവാനിയോസും അളവറ്റ ധനവുമായാണ് കേരളത്തില്‍ വന്നതെന്നും ആ ധനമുപയോഗിച്ചാണ് കേരളത്തിലെ പല പ്രമുഖ പള്ളികളും പണിതതെന്നും സഭാചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ധാരണ പുതിയ രേഖ പാടേ പൊളിച്ചെഴുതുന്നു.
മുളന്തുരുത്തി പള്ളി വികാരിയായിരുന്ന കൊച്ചി ഭദ്രാസന (സഹായ) മെത്രാപ്പോലീത്താ യാക്കോബ് മാര്‍ പോളിക്കര്‍പ്പോസിന്‍റെ ഗ്രന്ഥശേഖരത്തില്‍ നിന്നാണ് ആലുവ യു. സി. കോളജ് അധ്യാപകനും പഴഞ്ഞി (സ്വദേശിയും) പെരുന്തുരുത്തി - കോട്ടോല്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ (അസി.) വികാരിയും ആയ ഫാ. ജോസഫ് ചീരന്‍ പരാമര്‍ശ രേഖ കണ്ടെത്തിയത്.

രേഖയുടെ ചുരുക്കം ഇപ്രകാരമാണ്: "കൊല്ലം എണ്ണൂറ്റി അറുപതാമാണ്ട് മഫ്രിയാനയും മാര്‍ ഈവാനിയോസും വന്നപ്പോള്‍ അവരെ കൊണ്ടുവന്ന അറിവാസും കുത്തന്തീനും എന്ന രണ്ടു അര്‍മ്മീനിയക്കാര്‍ ചെലവിട്ടു കൊണ്ടുവന്ന പണം 26-ാം തീയതി കൊടുക്കായ്ക കൊണ്ട്, ദേശക്കാര്‍ കുറിച്ച് കുറിച്ച് (അവധി കുറിച്ച്) പോകുന്നതല്ലാതെ പണം കിട്ടുകയില്ലെന്ന് ആ കച്ചോടക്കാര്‍ കണ്ടപ്പോള്‍ മുളന്തുരുത്തി പള്ളിയുടെ പൂമത്തിന്‍റെ (പൂമുഖത്തിന്‍റെ) എറയ്ക്കു വെട്ടി. ഒറ്റ നാല്‍ വിരല്‍ മരം കണ്ടിച്ചപ്പോള്‍ കൂടെ പോരാമെന്ന് പറഞ്ഞു മാര്‍ ഈവാനിയോസ് കൂടെ ഇറങ്ങിപ്പോയി. അപ്രകാരം കളപ്പുരയ്ക്കല്‍ ചാക്കോ കത്തനാര്‍ കേട്ടപ്പോള്‍ ഓടിച്ചെന്ന് കച്ചോടക്കാര്‍ക്കു കയ്യേറ്റ് (ഉത്തരവാദിത്തം ഏറ്റെടുത്ത്) തിരിച്ചു കൊണ്ടുവന്ന് മാര്‍ ഈവാനിയോസിനെ പള്ളിയിലിരുത്തി. പീടിക തോറും നടന്ന് ഉള്ള പണ്ടപ്പാടുകളും പണവും പെണ്ണുങ്ങളുടെ കാതിലയും തളയും കൂടെ വാങ്ങിച്ച് പണയം വച്ച് കച്ചവടക്കാരുടെ കടവും വീട്ടി 'മലങ്കര വികാരി' എന്ന് കല്പിച്ച് 'പേരും സാധനവും' (ബിരുദവും ഉത്തരവും) കൊടുത്ത് പള്ളികളില്‍ ഒക്കെയും നടന്ന് കണക്കു കേട്ട് പണം ഉണ്ടാക്കിക്കൊടുത്തു പണയപ്പാടുകള്‍ അവരവരുടേത് എടുപ്പിച്ചു കൊടുത്ത കളപ്പുരയ്ക്കല്‍ ചാക്കോ കത്തനാര്‍ക്ക് തമ്പുരാന്‍ മനഗുണം ചെയ്യും."

കോതമംഗലത്തു കബറടക്കിയിട്ടുള്ള യല്‍ദൊ ബസ്സേലിയോസ് മഫ്രിയാനും മുളന്തുരുത്തിപ്പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മാര്‍ ഈവാനിയോസുമാണ് രേഖകള്‍ പരാമര്‍ശിക്കപ്പെടുന്നവര്‍.

കേരളസഭ അക്കാലത്ത് സിറിയന്‍ പാത്രിയര്‍ക്കീസിന്‍റെ കീഴിലാകയാല്‍ കീഴ്വഴക്കമനുസരിച്ച് കേരളസഭയിലേക്കു സിറിയയില്‍ നിന്ന് മെത്രാന്മാരെ അയച്ചിരുന്നതിന്‍റെ ഭാഗമായിട്ടാണ് ഇവരെ കേരളത്തിലേക്കയച്ചതെന്നാണ് സഭാചരിത്രത്തില്‍ പറയുന്നത്. പക്ഷേ ഈ പരാമര്‍ശ രേഖ ഈ നിഗമനത്തിന്‍റെ സാധുത ചോദ്യം ചെയ്യുന്നു.

മാര്‍ ഈവാനിയോസ് പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍പ്പെട്ട നിനവേ സ്വദേശിയാണെന്ന് 1686-ല്‍ അദ്ദേഹം കടമറ്റം പള്ളിയില്‍ വച്ചെഴുതിയ ഒരു രേഖയില്‍ കാണാം. മഫ്രിയാന പേര്‍ഷ്യന്‍ സഭയുടെ ഔദ്യോഗിക തലവനുമാണ്. ഈ സാഹചര്യത്തില്‍ 1685-ല്‍ കേരളത്തിലെത്തിയവര്‍ രണ്ടു പേര്‍ക്കും സിറിയായിലെ സഭാ അധികൃതരുമായി ബന്ധമുണ്ടായിരുന്നിരിക്കുവാന്‍ ഇടയില്ലെന്നാണ് ഫാ. ചീരന്‍ കരുതുന്നത്.

ഇട്ടൂപ്പ് റൈട്ടര്‍, ഇം. എം. ഫിലിപ്പ്, കണിയാമ്പറമ്പില്‍ കുരിയന്‍ കോറെപ്പിസ്കോപ്പാ തുടങ്ങിയവരുടെ സഭാചരിത്രത്തിലും നെടുന്തള്ളില്‍ സ്കറിയാ കത്തനാര്‍, ഡി. ബാബുപോള്‍ എന്നിവര്‍ രചിച്ച കോതമംഗലം മഫ്രിയാനയുടെ ജീവചരിത്ര ഗ്രന്ഥത്തിലും സിറിയന്‍ പാത്രിയര്‍ക്കീസിന്‍റെ പ്രതിനിധികളാണിരുവരുമെന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

1751-ല്‍ കേരളത്തിലെത്തിയ വിദേശ സഭാധ്യക്ഷന്മാരായ മൂന്നു പേര്‍ അര്‍മ്മീനിയന്‍ സഭാദ്ധ്യക്ഷന്മാരായിരുന്നുവെന്ന് അവരുടെ സമകാലീനനായിരുന്ന കരിയാറ്റില്‍ യൗസേപ്പ് മല്പാന്‍ വേദതര്‍ക്കം എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ള കാര്യവും ഫാ. ചീരന്‍ ചൂണ്ടിക്കാട്ടുന്നു.
(ഈ ഗവേഷണത്തെപ്പറ്റിയുള്ള സുദീര്‍ഘമായ മേല്‍കാണിച്ച പത്രവാര്‍ത്ത സഭാചരിത്ര വൃത്തങ്ങളില്‍ വലിയ ചലനമുണ്ടാക്കി. വാര്‍ത്തയോട് ശക്തമായി പ്രതികരിച്ചത് കണിയാമ്പറമ്പില്‍ കുരിയന്‍ കോറെപ്പിസ്കോപ്പായാണ്. അദ്ദേഹത്തിന്‍റെ പ്രതികരണവും അതിന് ഈ ലേഖകന്‍ നല്‍കിയ മറുപടിയും 'മാതൃഭൂമി' വലിയ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചത് (6 കോളം തലക്കെട്ടും പ്രതിപാദ്യവും) താഴെ ചേര്‍ക്കുന്നു (1993 സെപ്തം. 9 വ്യാഴം, പു. 8):

സഭാചരിത്രരേഖ വിവാദമാകുന്നു

തൃശൂര്‍: കോതമംഗലത്തു കബറടങ്ങിയ പ. യല്‍ദോ മാര്‍ ബസ്സേലിയോസ് ബാവായും മുളന്തുരുത്തിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മാര്‍ ഈവാനിയോസ് എപ്പിസ്കോപ്പായും അര്‍മ്മീനിയക്കാരാണെന്നു ഫാ. ജോസഫ് ചീരന്‍റെ കണ്ടെത്തല്‍ അബദ്ധമാണെന്ന് പ്രമുഖ വേദശാസ്ത്ര പണ്ഡിതനും ഗവേഷകനും മലങ്കര മല്പാനുമായ ഡോ. കുരിയന്‍ കണിയാമ്പറമ്പില്‍ കോറെപ്പിസ്ക്കോപ്പാ അഭിപ്രായപ്പെട്ടു. ഇവര്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ പ്രതിനിധികള്‍ ആയിരുന്നുവെന്നതിന് അനിഷേധ്യമായ ചരിത്രരേഖകള്‍ തെളിവായി ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. 
മലങ്കരയുടെ പരിശുദ്ധനായ പരുമല കൊച്ചു തിരുമേനി മുന്‍കൈ എടുത്ത് മുളന്തുരുത്തി സുന്നഹദോസില്‍ എഴുതിവച്ച പടിയോലയില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ അദ്ദേഹം ഉദ്ധരിച്ചു: 1686-ല്‍ ബസ്സേലിയോസ് ബാവായും ഈവാനിയോസ് എപ്പിസ്കോപ്പായും മുപ്പത് സംവത്സരം ജീവനോടിരുന്ന് ഞങ്ങള്‍ മുമ്പ് നടന്നുവന്നിരുന്ന പറങ്കി മര്യാദകളെ നീക്കി യാക്കോബായ സുറിയാനി മര്യാദപ്രകാരം നടത്തിക്കയും ചെയ്തു (അര്‍മ്മീനിയന്‍ മര്യാദയല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണെന്നു എപ്പിസ്കോപ്പാ ചൂണ്ടിക്കാട്ടി).

ഫാ. ചീരന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള 1686-ല്‍ മാര്‍ ഈവാനിയോസ് എഴുതിയ കടമറ്റം രേഖ സുറിയാനി ഭാഷയിലാണ്. അര്‍മ്മീനിയക്കാരന്‍ ആയിരുന്നു അദ്ദേഹമെങ്കില്‍ രേഖ സുറിയാനി ഭാഷയിലാവില്ലല്ലോ എഴുതുക എന്നും 85-ാം വയസ്സില്‍ മൂലഭാഷയായ പ്ശീത്തോ സുറിയാനിയില്‍ നിന്ന് മലയാളത്തിലേക്കു ബൈബിള്‍ പരിഭാഷ നിര്‍വ്വഹിച്ച ഡോ. കുരിയന്‍ കണിയാമ്പറമ്പില്‍ ചൂണ്ടിക്കാട്ടുന്നു.

മാര്‍ ഈവാനിയോസിന്‍റെ സ്വന്തം കൈപ്പടയില്‍ സുറിയാനി ഭാഷയിലെഴുതിയിട്ടുള്ള പട്ടംകൊട പുസ്തകവും മൂറോന്‍ കൂദാശ പുസ്തകവും എപ്പിസ്കോപ്പാ തെളിവായി കാട്ടുന്നു. പട്ടംകൊടപ്പുസ്തകത്തിന്‍റെ അവസാനഭാഗത്ത് അന്ത്യോഖ്യായുടെ അബ്ദല്‍ മശിഹാ പ്രഥമന്‍ പാത്രിയര്‍ക്കീസിനാല്‍ അവര്‍ അയക്കപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബസ്സേലിയോസ് ബാവായുടെ മാതാപിതാക്കളുടെ പേരുകളും അതിലുണ്ട്. 1684-ല്‍ പകര്‍ത്തി എഴുതിയ മൂറോന്‍ കൂദാശ പുസ്തകത്തില്‍ പാത്രിയര്‍ക്കീസ് ചെയ്ത കാര്യങ്ങളും വ്യക്തമായി എഴുതിയിട്ടുണ്ട്. 

മാര്‍ പൗലോസ് അപ്രേം അത്താനാസ്യോസ് എഴുതിയ 'മലങ്കരസഭ സന്ദര്‍ശിച്ച ശീമക്കാരായ പിതാക്കന്മാര്‍' എന്ന പുസ്തകത്തില്‍ ബസ്സേലിയോസ് ബാവായേയും മാര്‍ ഈവാനിയോസിനെയും കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

മാര്‍ ഈവാനിയോസ് പള്ളികള്‍ക്കയച്ച കല്പനയും പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇ. എം. ഫിലിപ്പ് രചിച്ച സഭാചരിത്രത്തില്‍ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പറങ്കികളുടെ പുളിപ്പില്ലാത്ത അപ്പം മാറ്റി പുളിപ്പുള്ള അപ്പം വിശുദ്ധ കുര്‍ബ്ബാനയ്ക്കുപയോഗിക്കണമെന്ന് കല്പനയിലുണ്ട്. അര്‍മ്മീനിയക്കാരാകട്ടെ പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കുന്നവരാണ്.

ബസ്സേലിയോസ് ബാവാ കബറടങ്ങിയ കോതമംഗലം പള്ളിയും മാര്‍ ഈവാനിയോസ് കബറടങ്ങിയ മുളന്തുരുത്തി പള്ളിയും സിംഹാസനത്തിലെ പാത്രീയര്‍ക്കീസുമാരായ പരിശുദ്ധ പത്രോസ്, പ. അബ്ദുള്ളാ, പ. ഏലിയാസ്, പ. യാക്കൂബ് മൂന്നാമന്‍, പ. സക്കാ എന്നിവര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവരാരും ഈ സഭാപിതാക്കന്മാര്‍ അര്‍മ്മീനിയാക്കാരാണെന്ന് പറഞ്ഞിട്ടില്ലെന്നും ഡോ. കുരിയന്‍ കോറെപ്പിസ്കോപ്പാ ചൂണ്ടിക്കാട്ടി.

കര്‍ദ്ദിനാള്‍ തിസറാങ്ങിന്‍റെ 'ഈസ്റ്റേണ്‍ ക്രിസ്ത്യാനിറ്റി ഇന്‍ ഇന്ത്യാ' എന്ന പുസ്തകത്തില്‍ 191-ാം പേജില്‍ മാര്‍ ബസ്സേലിയോസും മാര്‍ ഈവാനിയോസും സിറിയന്‍ ബിഷപ്പുമാരായിരുന്നുവെന്നും അവരെ അബ്ദല്‍ മശിഹാ ഒന്നാമന്‍ പാത്രിയര്‍ക്കീസ് അയച്ചതായിരുന്നുവെന്ന് സീറോ മലങ്കരസഭ എന്ന പുസ്തകത്തിന്‍റെ 53-ാം പേജിലും രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ബസ്സേലിയോസ് ബാവായും മാര്‍ ഈവാനിയോസും അര്‍മ്മീനിയക്കാരാണെന്ന ഫാ. ചീരന്‍റെ വാദത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രാര്‍ത്ഥനാ ഗ്രന്ഥത്തിന്‍റെ മുഖക്കുറിപ്പായി കുറിച്ചിട്ടതായി പറയുന്ന രേഖയുടെ വിശ്വാസ്യതയും എപ്പിസ്കോപ്പാ ചോദ്യം ചെയ്യുന്നു. മുഖക്കുറിപ്പെഴുതിയ കളപ്പുരക്കല്‍ ചാക്കോ കത്തനാര്‍ ആരെന്നോ, ജീവിതകാലമേതെന്നോ അദ്ദേഹത്തിന്‍റെ സ്വദേശമേതെന്നോ പോലും പറയുന്നില്ല. കൈപ്പട അദ്ദേഹത്തിന്‍റെ തന്നെയാണോ എന്നതിനും തെളിവില്ല. രേഖയുടെ കൈവശക്കാരനായിരുന്ന യാക്കൂബ് മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്താ എന്തുകൊണ്ട് ഈ രേഖ പ്രസിദ്ധീകരിച്ചില്ല എന്ന ചോദ്യവും പ്രസക്തമാണ്.

ഏതു ഭാഷയിലെഴുതപ്പെട്ട പുസ്തകത്തിലാണ് രേഖ കാണപ്പെട്ടത് എന്ന് ഫാ. ചീരന്‍ വ്യക്തമാക്കണമെന്നും എപ്പിസ്കോപ്പാ ആവശ്യപ്പെട്ടു.

കത്തനാര്‍ എന്ന പ്രയോഗം താരതമ്യേന വളരെ പുതിയതാണ്. ഇട്ടൂപ്പ് റൈട്ടരുടെ കാലത്തു പോലും കത്തനാര്‍ പ്രയോഗമില്ല; മറിച്ച് കത്തങ്ങള്‍ മാത്രമേ ഉള്ളൂ. ആ സാഹചര്യത്തില്‍ ഫാ. ചീരന്‍ കണ്ടെത്തിയതായി പറയുന്ന രേഖ ഇട്ടൂപ്പ് റൈട്ടര്‍ക്കു ശേഷമുള്ള കാലത്തേതാകാനാണ് സാധ്യത. ഇതുവരെ ആരും കേള്‍ക്കാത്ത രേഖാകാരനും ഏതു പുസ്തകത്തില്‍ നിന്ന് എന്നറിയാത്ത രേഖയും ചൂണ്ടിക്കാട്ടി ചരിത്രത്തെയും സഭാവിശ്വാസത്തെയും ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും യാക്കോബായ സഭയുടെ വിശ്വാസ സത്യങ്ങള്‍ ഐതിഹ്യാധിഷ്ഠിതമല്ലെന്നും വൈദിക ട്രസ്റ്റി കൂടിയായ കണിയാമ്പറമ്പില്‍ കോറെപ്പിസ്കോപ്പാ വിശദീകരിച്ചു. 

ഫാ. ചീരന്‍റെ വിശദീകരണം

കണിയാമ്പറമ്പില്‍ കുരിയന്‍ കോര്‍എപ്പിസ്കോപ്പായുടെ ചരിത്ര ഗവേഷണ പാടവത്തെ മാനിക്കുന്നുവെങ്കിലും പുതുതായി കണ്ടെത്തിയ രേഖയെ വിലയിരുത്തുന്നതില്‍ അദ്ദേഹത്തിന് ഗുരുതരമായ പാളിച്ചകള്‍ സംഭവിച്ചതായി ഫാ. ജോസഫ് ചീരന്‍ അഭിപ്രായപ്പെട്ടു.

1685-ല്‍ വന്ന ബസ്സേലിയോസ് ബാവായും മാര്‍ ഈവാനിയോസും അര്‍മ്മീനിയാക്കാരല്ലായിരുന്നു എന്ന് സ്ഥാപിക്കാനാണ് കോറെപ്പിസ്കോപ്പാ മുഖ്യമായും ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ ഇരുവരും അര്‍മ്മീനിയന്‍ വ്യാപാരികളോടൊപ്പം വന്നുവെന്നേ താന്‍ അനുമാനിച്ചിട്ടുള്ളു. അവരുടെ വരവിന് സിറിയന്‍ സഭ മുന്‍കൈ എടുത്തു എന്ന ധാരണ ശരിയല്ലെന്നും അര്‍മ്മീനിയന്‍ വ്യാപാരികളുമായി മലങ്കരസഭ ഒരു വ്യാപാരക്കരാര്‍ ഉണ്ടാക്കിയതിന്‍റെ ഫലമായാണ് ഇരുവരും കേരളത്തില്‍ എത്തിയതെന്നും ചൂണ്ടിക്കാട്ടാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്. സഭാചരിത്രകാരന്മാര്‍ പലരും മാര്‍ ഈവാനിയോസ് അളവറ്റ ധനവുമായാണ് വന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ യാത്രച്ചെലവ് പോലും നല്‍കാന്‍ കഴിയാത്തവിധം  നിസ്വന്‍ ആയാണ് അദ്ദേഹം എത്തിയതെന്ന നിലയ്ക്കു ആ ധാരണ തിരുത്തേണ്ടതാണെന്നും സൂചിപ്പിച്ചുവെന്ന് മാത്രം. പക്ഷേ ഇതിനെ (ഖണ്ഡിക്കുന്നതിന്) പകരം ബസ്സേലിയോസ് ബാവായും മാര്‍ ഈവാനിയോസും അര്‍മ്മീനിയക്കാരാണെന്ന് താന്‍ സ്ഥാപിച്ചു എന്ന അര്‍ത്ഥത്തില്‍ (ഭാവത്തില്‍) കോര്‍എപ്പിസ്കോപ്പാ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിഴല്‍ യുദ്ധം മാത്രമാണ്.

അര്‍മ്മീനിയര്‍ സുറിയാനി ഭാഷയിലെഴുതുമോ എന്ന ചോദ്യം തികച്ചും ബാലിശമാണെന്ന് ഫാ. ചീരന്‍ പറയുന്നു. എത്രയോ മലയാളികളും മറ്റു ഭാഷക്കാരും ഇംഗ്ലീഷില്‍ എഴുതുന്നു. ഇംഗ്ലീഷില്‍ സാഹിത്യ രചന നടത്തിയ നെഹ്രുവും കമലാദാസുമൊന്നും ഇംഗ്ലീഷുകാരായതുമില്ലല്ലോ! അതുപോലെ തന്നെ സുറിയാനിയിലെഴുതി എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം മാര്‍ ഈവാനിയോസ് സിറിയാക്കാരനാണെന്ന് ഉറപ്പിക്കാനും കഴിയില്ല. മാര്‍ത്തോമ്മാ ഒന്നാമനും നാലാമനും അഞ്ചാമനും സുറിയാനി ഭാഷയില്‍ എത്രയോ കത്തുകള്‍ എഴുതിയിട്ടുണ്ട്. പക്ഷേ അവര്‍ സിറിയാക്കാര്‍ അല്ലായിരുന്നല്ലോ.

ഈവാനിയോസ് നിനവേ സ്വദേശിയാണെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പേര്‍ ഹിദായത്തുള്ള എന്ന് സഭാചരിത്രത്തില്‍ കാണുന്നതും ശരിയല്ല. 1686-ലെ ലേഖനത്തില്‍ അദ്ദേഹം സ്വന്തം പേര്‍ എഴുതിയിട്ടുള്ളത് യൂഹാനോന്‍ മാര്‍ ഈവാനിയോസ് എന്നാണ്. നിനവേ നഗരം പേര്‍ഷ്യന്‍ സാമ്രാജ്യത്തിലായതിനാല്‍ അദ്ദേഹം പേര്‍ഷ്യന്‍ സഭയുടെ മെത്രാന്‍ ആയിരുന്നുവെന്നേ താന്‍ സൂചിപ്പിച്ചിട്ടുള്ളു എന്ന് ഫാ. ചീരന്‍ പറയുന്നു. ആരാധനാ മാധ്യമമായി മലങ്കരസഭയെപ്പോലെ പേര്‍ഷ്യന്‍ സഭയും സുറിയാനി ഉപയോഗിച്ചുവന്നു. ഇരു സഭയിലും പരിചിതം എന്ന നിലയില്‍ സ്വാഭാവികമായും അദ്ദേഹത്തിന്‍റെ ലേഖനം സുറിയാനിയിലായി.

(ഈ) സഭാപിതാക്കന്മാര്‍ സിറിയാക്കാരായിരുന്നുവെന്ന് സ്ഥാപിക്കാന്‍ കോര്‍എപ്പിസ്കോപ്പാ പ്രമാണമായി സ്വീകരിച്ചിട്ടുള്ള രേഖകള്‍ക്കു ചരിത്രപരമായി യാതൊരു മൂല്യവും ഇല്ല. രേഖയുടെ വിശ്വാസ്യതയ്ക്കു ചില യോഗ്യതകള്‍ ആവശ്യമാണ്. അവ വിവാദത്തിന് മുമ്പ് രചിക്കപ്പെട്ടതാകണം, അവിഭക്ത സഭാ സമൂഹം അംഗീകരിച്ചിട്ടുള്ളതാകണം. വിവാദ കക്ഷികളില്‍ പെട്ടവര്‍ രചിച്ചതാവരുത് എന്നിവയാണവ. പക്ഷേ, ഇവിടെ സൂചിപ്പിക്കപ്പെട്ട രേഖകള്‍ക്കു ആ യോഗ്യതയില്ല. 20-ാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ കക്ഷി തര്‍ക്കം മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ പാത്രിയര്‍ക്കീസ് ആവശ്യപ്പെട്ടപ്രകാരം എഴുതപ്പെട്ട 'ശീമക്കാരായ പിതാക്കന്മാര്‍' എന്ന ഗ്രന്ഥം യഥാര്‍ത്ഥത്തില്‍ ഒരു കക്ഷിയുടെ പ്രചാരണായുധം മാത്രമല്ലേ?

അതുപോലെ നവീകരണക്കാര്‍ പാത്രിയര്‍ക്കീസിന്‍റെ കേരളത്തിലെ അധീശത്വം നിഷേധിച്ചപ്പോള്‍ അതിനെതിരെ സിറിയാക്കാരനായ യൂയാക്കിം കൂറിലോസിന്‍റെ നേതൃത്വത്തില്‍ കേസിന്‍റെ ബലത്തിലേക്കായി കൃത്രിമ രേഖകള്‍ ചമച്ചു. ഇക്കാര്യം ജഡ്ജി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. അതിലൊരു രേഖയാണ് എപ്പിസ്കോപ്പാ ചൂണ്ടിക്കാട്ടിയ 1751-ലെ പാത്രിയര്‍ക്കീസിന്‍റെ കത്തെന്നും ഫാ. ചീരന്‍ ചൂണ്ടിക്കാട്ടുന്നു. യഥാര്‍ത്ഥ കത്തായിരുന്നു അതെങ്കില്‍ ശാക്രള്ളാ ബാവായുടെ കാലശേഷം അത് മാര്‍ ഗ്രീഗോറിയോസിനും പിന്നീട് തൊഴിയൂര്‍ സഭാസ്ഥാപകനായ കാട്ടുമങ്ങാട്ടു കൂറിലോസിനും ലഭിക്കുമായിരുന്നു. തൊഴിയൂര്‍ ആര്‍ക്കൈവ്സില്‍ അവിഭക്ത കാലത്തെ പല രേഖകളും സസൂക്ഷ്മ പഠനം നടത്തിയ ശേഷമാണ് ഇതു പറയുന്നതെന്നും ഫാ. ചീരന്‍ വ്യക്തമാക്കുന്നു.

കോതമംഗലം പള്ളി സന്ദര്‍ശിച്ചു എന്ന് പറയുന്ന പാത്രിയര്‍ക്കീസുമാരില്‍ പത്രോസ് ബാവാ അവിടം സന്ദര്‍ശിച്ചിട്ടില്ല. ഏലിയാസ് ബാവ, ബസ്സേലിയോസ് ബാവായുടെ പെരുന്നാളില്‍ സംബന്ധിച്ചതിനെപ്പറ്റി നെടുന്തള്ളില്‍ സ്കറിയാ കത്തനാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബസ്സേലിയോസ് ബാവായെ പരിശുദ്ധനായി പ്രഖ്യാപിക്കുവാന്‍ പള്ളിക്കാരും മലങ്കരയിലെ 
പാത്രിയര്‍ക്കീസ് ഭാഗത്തെ മെത്രാന്മാരും നിവേദനം നടത്തിയിരുന്ന കാലമായിരുന്നു അത്. ഏലിയാസ് ബാവാ കോതമംഗലത്തെത്തിയപ്പോള്‍ ഈ വാദം ഉന്നയിക്കപ്പെട്ടു. പക്ഷേ അജ്ഞാതമായ കാരണങ്ങളാല്‍ പ്രഖ്യാപനം നടന്നില്ല.

പാത്രിയര്‍ക്കീസ് ബാവാ പൊയ്ക്കഴിഞ്ഞ ശേഷം മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന കുറ്റിക്കാട്ടില്‍ വലിയ അത്താനാസ്യോസ് തിരുമേനിയാണ് ബസ്സേലിയോസ് ബാവായെ 'പരിശുദ്ധന്‍' എന്ന് ഔപചാരികമായി പ്രഖ്യാപിച്ചത്. ഏലിയാസ് പാത്രിയര്‍ക്കീസ് എന്തുകൊണ്ട് പ്രഖ്യാപനത്തില്‍ ഉദാസീനത കാണിച്ചു? പത്രോസ് പാത്രിയര്‍ക്കീസ് ബാവാ എന്തുകൊണ്ട് കോതമംഗലത്തെ കബറിടം സന്ദര്‍ശിക്കാതെ പോയി എന്നീ കാര്യങ്ങള്‍ വിശദീകരണം അര്‍ഹിക്കുന്നു.

കല്‍ദായ സുറിയാനിയിലെഴുതപ്പെട്ട ശ്ഹീമാ പ്രാര്‍ത്ഥനപ്പുസ്തകത്തിന്‍റെ മുഖക്കുറിപ്പായിട്ടാണ് പരാമര്‍ശ രേഖ കണ്ടെത്തിയത്. പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്താ മുളന്തുരുത്തിയില്‍ നിന്ന് ശേഖരിച്ചതാകാം ആ രേഖ. കളപ്പുരക്കല്‍ ചാക്കോ കത്തനാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്തായുടെ പൂര്‍വികനാണോ എന്നറിയില്ല. എന്തായാലും പരാമര്‍ശ രേഖയുടെ ചരിത്ര പ്രാധാന്യം അദ്ദേഹം ഗ്രഹിച്ചിരുന്നില്ലെന്ന് വേണം കരുതുവാന്‍. പക്ഷേ ആരും കാണാത്തവയോ കണ്ടിട്ടും ശ്രദ്ധിക്കാതെ പോവുകയോ ചെയ്ത രേഖകള്‍ ചരിത്ര ഗവേഷകര്‍ക്ക് വിലപ്പെട്ടതാകും.

കൃത്രിമ രേഖയല്ലാത്തതിനാല്‍ അപൂര്‍ണ്ണതകളുണ്ടാകും. ഗവേഷകന് യുക്തിസഹമായ അനുമാനങ്ങളിലൂടെ ഗ്യാപ്പുകള്‍ യോജിപ്പിക്കാനാകും. കളപ്പുരയ്ക്കല്‍ ചാക്കോ കത്തനാരുടെ പേരിന് അമിത പ്രാധാന്യം നല്‍കേണ്ട കാര്യമില്ല. പക്ഷേ, അദ്ദേഹം പരാമര്‍ശിക്കുന്ന പിതാക്കന്മാര്‍ വിലയേറിയവരാണ്. അവരെക്കുറിച്ച് ഐതിഹ്യങ്ങളും കക്ഷി താല്പര്യങ്ങളെ മുന്‍നിര്‍ത്തി രചിച്ച (കഥകളുമേ ഉള്ളൂ). ആ കഥകളുടെ സാധുത രേഖ ചോദ്യം ചെയ്യുന്നു. പുതിയൊരു പരിപ്രേക്ഷ്യത്തില്‍ മലങ്കരസഭാ ചരിത്രം പുനര്‍ വിചിന്തനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് പരാമര്‍ശ രേഖയുടെ പ്രാധാന്യവും പ്രസക്തിയും.

കത്തനാര്‍ എന്ന പദം പ്രാചീനമല്ലാത്തതിനാല്‍ രേഖയ്ക്കു പഴക്കമില്ലെന്ന വാദവും ഫാ. ചീരന്‍ ചോദ്യം ചെയ്യുന്നു. ഇട്ടൂപ്പ് റൈട്ടര്‍ എ.ഡി. 1869-ല്‍  എഴുതിയ സഭാചരിത്രത്തില്‍ 'കത്തങ്ങള്‍' പ്രയോഗം പോലെ 'കത്തനാര്‍' പ്രയോഗവും സുലഭമാണ്. 1906-ലെ പുസ്തകത്തിന്‍റെ രണ്ടാം പതിപ്പില്‍ 118, 119, 137, 144, 157 പുറങ്ങളില്‍ 'കത്തനാര്‍' പ്രയോഗമുണ്ട്. കടവില്‍ ചാണ്ടി കത്തനാര്‍, പനംകുഴ ചാണ്ടി കത്തനാര്‍, പാറേമ്മാക്കല്‍ തൊമ്മന്‍ കത്തനാര്‍, വേങ്കടത്തു അലക്സന്ത്രയോസ് കത്തനാര്‍, ചീരന്‍ കത്തനാര്‍, 

കിടങ്ങന്‍ കത്തനാര്‍, പുലിക്കോട്ടില്‍ ഇട്ടൂപ്പ് കത്തനാര്‍ എന്നിങ്ങനെ നിരവധി പേരെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യം ഫാ. ചീരന്‍ ഉദാഹരിക്കുന്നു. ഇട്ടൂപ്പ് റൈട്ടര്‍ക്കു വളരെ മുമ്പ് മുതലേ 'കത്തനാര്‍' പ്രയോഗം പ്രാബല്യത്തിലുണ്ടെന്ന് കാട്ടാന്‍ 1677-ലെ പാലയൂര്‍ ചെപ്പേടുകളും ഈയിടെ വെളിച്ചം കണ്ട നിരണം ഗ്രന്ഥവരി എന്നും പകലോമറ്റം കുടുംബഡയറി എന്നും വിശേഷിപ്പിക്കുന്ന 18-ാം നൂറ്റാണ്ടിലെ അപ്രകാശിത സഭാചരിത്രവും ഫാ. ചീരന്‍ തെളിവായി നിരത്തുന്നു.

1685-ല്‍ കേരളത്തിലെത്തിയ യല്‍ദോ ബസ്സേലിയോസ് ബാവായെ കുറിച്ചല്ല 1751-ല്‍ വന്ന ശാക്രള്ളാ മഫ്രിയാനയെക്കുറിച്ചാണ് വിവാദരേഖ പരാമര്‍ശിച്ചതെന്ന് യാക്കോബായ സിറിയന്‍ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യൂത്ത് അസോസിയേഷനു വേണ്ടി ഡീക്കന്‍ എബി. പി. കുര്യന്‍ നടത്തിയ വിശദീകരണവും ഫാ. ജോസഫ് ചീരന്‍ നിഷേധിച്ചു. 1751-ല്‍ ഒരു മഫ്രിയാന കേരളത്തില്‍ വന്നിട്ടുണ്ട്. അഞ്ചു പേരടങ്ങിയ ഒരു വൈദിക സംഘത്തിന്‍റെ തലവനായി വന്ന അദ്ദേഹത്തിന്‍റെ യാത്രച്ചെലവ് സംബന്ധിച്ച് തര്‍ക്കമുണ്ടായ കാര്യം സഭാചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന കാര്യവും ശരിയാണ്.

പക്ഷേ, പരാമര്‍ശ രേഖയില്‍ 'കൊല്ലം എണ്ണൂറ്റി അറുപതാമത് മഫ്രിയാന' എന്ന് പ്രത്യേകം എടുത്തു പറഞ്ഞത് ശ്രദ്ധിക്കാതെ പോയതാകാം. കൊല്ലം 860 എന്ന് പറഞ്ഞാല്‍ അത് എ.ഡി. 1685 തന്നെയാണ് (കൊല്ലവര്‍ഷത്തോട് 825 കൂട്ടിയാല്‍ എ.ഡി. ലഭിക്കും). അതുകൊണ്ടു പരാമര്‍ശ രേഖയിലെ മഫ്രിയാന കോതമംഗലത്തു കബറടങ്ങിയ യല്‍ദോ ബസ്സേലിയോസ് മഫ്രിയാന തന്നെ.
ഐതിഹ്യത്തെ ചരിത്രമെന്ന് തെറ്റിദ്ധരിച്ചതിന്‍റെ പല പ്രമാദങ്ങളും ഡീക്കന്‍ എബി. പി. കുര്യന്‍റെ വിശദീകരണത്തിലുണ്ട്. കേരളത്തില്‍ 'പള്ളി' എന്ന വാക്കു പൂര്‍വപദമായും ഉത്തരപദമായും ഉള്ള നിരവധി സ്ഥലനാമങ്ങളുണ്ട്. പള്ളിക്കര, പള്ളിപ്പുറം, ചന്ദനപ്പള്ളി, കാര്‍ത്തികപ്പള്ളി തുടങ്ങിയ സ്ഥലങ്ങള്‍ ഉദാഹരണം. ഇതൊക്കെ 'പള്ളി' എന്ന് വിളിക്കപ്പെട്ടിരുന്ന ബുദ്ധ - ജൈന സങ്കേതങ്ങളായിരുന്നുവെന്ന് ചരിത്രപഠനം നടത്തിയവര്‍ക്കറിയാം. ഇതുള്‍ക്കൊള്ളാതെ യല്‍ദോ ബാവ വി. കുര്‍ബ്ബാന അര്‍പ്പിച്ചതുകൊണ്ട് ഒരു സ്ഥലം പള്ളിവാസല്‍ എന്നറിയപ്പെട്ടു എന്ന വാദം യുക്തിസഹമല്ല.

1685-ല്‍ പറങ്കികളെ ഭയന്ന് യല്‍ദോ ബാവാ കാടും മലയും താണ്ടി പള്ളിവാസലിലെത്തി എന്ന പ്രസ്താവത്തിലും കഴമ്പില്ല. 1665-ന് മുമ്പ് കേരളത്തില്‍ പറങ്കികളുടെ ശക്തി നാമാവശേഷമായിരുന്നു. പറങ്കി മെത്രാന്‍ പോലും ഡച്ചുകാരുടെ ഉത്തരവിന്‍പടി കേരളം വിട്ടോടിയ കാലമാണിത്.  ബാവാ തലശ്ശേരിയില്‍ നിന്ന് ദുര്‍ഗമമായ കാട്ടുപാത താണ്ടി കോതമംഗലത്തെത്തി എന്ന ചരിത്രത്തെ ഊതിവീര്‍പ്പിച്ചതാണീ അബദ്ധത്തിന് കാരണം.

പാത്രിയര്‍ക്കീസില്‍ നിന്ന് മൂറോന്‍ തൈലം യല്‍ദൊ ബാവാ കൊണ്ടുവന്നു എന്ന് പറയുന്നതിലും അവാസ്തവമുണ്ട്. മഫ്രിയാന, എന്തിന്, മെത്രാപ്പോലീത്താ പോലും മൂറോന്‍ തൈലം ശുദ്ധീകരിക്കുവാന്‍ അധികാരമുള്ള സ്ഥാനിയായിരിക്കേ ദുര്‍ഗമമായ യാത്രയില്‍ ആ തൈലം കൊണ്ടുവന്നതെന്തിന്? യല്‍ദോ ബാവാ തന്‍റെ കൂടെ വന്ന ഈവാനിയോസിനെ (എപ്പിസ്കോപ്പായെ) മെത്രാപ്പോലീത്താ ആയി സ്ഥാനാരോഹണം ചെയ്യിച്ചപ്പോള്‍ നല്‍കിയ സുസ്ത്താത്തിക്കോനില്‍ മെത്രാപ്പോലീത്തായ്ക്കു മൂറോന്‍ കൂദാശ ചെയ്യുവാന്‍ അധികാരം നല്‍കിയിട്ടുണ്ട്. ഈ സുസ്താത്തിക്കോന്‍ ഏതാനും വര്‍ഷം മുമ്പ് താന്‍ തന്നെ കണ്ടെടുത്തു പ്രസിദ്ധപ്പെടുത്തിയ കാര്യവും ഫാ. ചീരന്‍ അനുസ്മരിക്കുന്നു.
പരാമര്‍ശ രേഖയുടെ വിശ്വാസ്യതയെക്കുറിച്ചും പഴക്കത്തെക്കുറിച്ചും ഉള്ള സംശയങ്ങളും തികച്ചും അസ്ഥാനത്താണ്. രേഖയിലെ കൊല്ലം 860 എന്ന സംഖ്യ എഴുതുവാന്‍ അസാധാരണമായ സങ്കേതമാണ് ഉപയോഗിച്ചിട്ടുള്ളത്. എട്ടിനും ആറിനും ശേഷം യഥാക്രമം നൂറിന്‍റെയും പത്തിന്‍റെയും സങ്കേത ചിഹ്നങ്ങള്‍ ചേര്‍ത്തിരിക്കുന്നു. അക്കങ്ങളുടെ സ്ഥാനം കൊണ്ട് പത്ത്, നൂറ്, ആയിരം എന്ന സംഖ്യകളെ ഇന്ന് തിരിച്ചറിയാം. എന്നാല്‍ പുരാതനകാലത്ത് അവയ്ക്കു പ്രത്യേക ചിഹ്നങ്ങള്‍ ഉണ്ടായിരുന്നു. 1811 വരെ ഈ സങ്കേതം ഉപയോഗിച്ചു കാണുന്നു. ഉദയംപേരൂര്‍ കാനോനാകളുടെ കൈയെഴുത്തുപ്രതി (1599), റോസിന്‍റെ നിയമാവലി (1603), സംക്ഷേപ വേദാര്‍ത്ഥം (1772), മലയാളത്തില്‍ അച്ചടിച്ച ഒന്നാമത്തെ ബൈബിള്‍ എന്നീ മതഗ്രന്ഥങ്ങള്‍ക്കു പുറമേ, എഴുത്തച്ഛന്‍റെ ഭാരതം, രാമായണം തുടങ്ങിയവയുടെ താളിയോല ഗ്രന്ഥങ്ങളിലും ഈ സങ്കേതം ഉപയോഗിച്ചതായിക്കാണാം. പരാമര്‍ശ രേഖയില്‍ ഈ സങ്കേതം ഉപയോഗിച്ചിട്ടുള്ളതിനാല്‍ രേഖയുടെ പ്രാചീനതയ്ക്കു അത് തെളിവാണ്. മാത്രമല്ല, ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ട പ്രാര്‍ത്ഥന പുസ്തകം പൗരസ്ത്യ സുറിയാനി ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത് (1685-ല്‍ വന്ന മാര്‍ ഈവാനിയോസ് ആണ് ഇവിടെ പാശ്ചാത്യ സുറിയാനി ലിപി പ്രചരിപ്പിച്ചത്. അതുവരെയും പൗരസ്ത്യ സുറിയാനി (കല്‍ദായ സുറിയാനി) ലിപിയാണ് ഉപയോഗിച്ചിരുന്നത്).

1685-ല്‍ വന്ന പിതാക്കന്മാരെപ്പറ്റിയുള്ള ചര്‍ച്ചയില്‍, നാളിതുവരെ സഭാചരിത്രകാരന്മാരാരും പരിശോധിച്ചിട്ടില്ലാത്ത ഏതാനും രേഖകള്‍ ഈ ലേഖകന്‍റെ ഗവേഷണങ്ങള്‍ക്കിടയില്‍ കണ്ടുകിട്ടിയിട്ടുള്ളത് വെളിപ്പെടുത്തുവാനുണ്ട്.

1. മരിക്കുന്നതിന് മുമ്പ് മഫ്രിയാന കൂടെ വന്ന മാര്‍ ഈവാനിയോസിനെ മെത്രാപ്പോലീത്താ ആയി നിയമിച്ചുകൊണ്ടു നല്‍കിയ സുസ്താത്തിക്കോനാണ് ഒരു രേഖ.

2. യല്‍ദോ മാര്‍ ബസ്സേലിയോസ് ഉപയോഗിച്ച കുര്‍ബ്ബാന തക്സാ, പട്ടംകൊട ക്രമങ്ങള്‍, പള്ളിക്കൂദാശ, തൈലം കൂദാശ, മൂറോന്‍ കൂദാശ ഇവയുടെ ക്രമപ്പുസ്തകം.

സുസ്താത്തിക്കോന്‍ പാശ്ചാത്യ സുറിയാനിയില്‍ എഴുതപ്പെട്ടിരിക്കുന്നു. അതില്‍ മെത്രാപ്പോലീത്തായെ വി. മൂറോന്‍ കൂദാശ നടത്തുവാന്‍ അധികാരപ്പെടുത്തിയിട്ടുണ്ട്; മെത്രാന്മാരെ വാഴിക്കുവാനും അധികാരപ്പെടുത്തിയിരുന്നു. മലങ്കരസഭാ ചരിത്രത്തില്‍ ഈ രണ്ടു പ്രസ്താവനകളിലെ അധികാരപ്പെടുത്തലുകളും അതീവ പ്രാധാന്യം അര്‍ഹിക്കുന്നു. പാത്രിയര്‍ക്കീസിനല്ലാതെ മറ്റൊരു സ്ഥാനിക്കും മൂറോന്‍ കൂദാശ നടത്തുവാന്‍ കാനോനികമായി അധികാരമില്ലെന്നാണ് പാത്രിയര്‍ക്കീസ് വിഭാഗം എന്നാളും അവരുടെ കാനോന്‍റെ (18 അക്കം) അടിസ്ഥാനത്തില്‍ വാദിച്ചുപോന്നിട്ടുള്ളത്. കോതമംഗലം മഫ്രിയാന ഒരു മെത്രാപ്പോലീത്തായെ മൂറോന്‍ കൂദാശ നടത്തുവാന്‍ അധികാരപ്പെടുത്തുന്നതുകൊണ്ട് മഫ്രിയാന 18 അക്കം ഹൂദായ കാനോന്‍ സ്വീകരിച്ചിട്ടുള്ള ആളല്ല എന്നും തന്മൂലം അദ്ദേഹത്തിന് പാത്രിയര്‍ക്കീസുമായി യാതൊരു ബന്ധവും ഇല്ല എന്നും വരുന്നു. അല്ലെങ്കില്‍ മഫ്രിയാനയും പാത്രിയര്‍ക്കീസുമൊക്കെ സ്വീകരിച്ചുപോന്നിട്ടുള്ള കാനോന്‍, മെത്രാപ്പോലീത്തായെ മൂറോന്‍ കൂദാശ നടത്തുവാന്‍ അനുവദിച്ചിട്ടുള്ള ഹൂദായ കാനോന്‍ എ. അക്കം ആണെന്നും ഹൂദായ കാനോന്‍റെ 18 അക്കം കോപ്പികള്‍ വ്യാജനിര്‍മ്മിതവും മലങ്കരയിലെ കേസുകളുടെ ആവശ്യത്തിനായി ഉപയോഗിച്ചു വരുന്നതാണെന്നും പറയേണ്ടി വരും (രണ്ടാമത്തേതാണ് സത്യം എന്ന് രണ്ടു കൂട്ടര്‍ക്കും അടുത്തകാലം വരെ അറിയാമായിരുന്നു. അതുകൊണ്ടു തന്നെ 18 അക്കം കോടതി ആവശ്യങ്ങള്‍ക്കല്ലാതെ മറ്റു കാര്യങ്ങള്‍ക്കു ഉപയോഗിക്കുക പതിവുണ്ടായിരുന്നില്ല. എന്നാല്‍ 18 അക്കം സത്യകാനോന്‍ ആണെന്ന് നിഷ്കളങ്കമായി തെറ്റിദ്ധരിച്ച ഈ തലമുറയിലെ പാത്രിയര്‍ക്കീസ് ഭാഗത്തെ മല്പാന്മാര്‍ അത് മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തിയതു മൂലം ആ തെറ്റിദ്ധാരണ ജനങ്ങളുടെ ഇടയിലേക്കു അഴിച്ചുവിട്ടിരിക്കുന്നു. ആ ഭൂതത്തെ ഇനിയും തിരിച്ച്  കുടത്തിലടയ്ക്കുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല.). പള്ളിക്രമപുസ്തകത്തില്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന പല വിവരങ്ങളും ഉത്ഭവിക്കുന്നു.

1665-ല്‍ പകര്‍ത്തിയെഴുതിയ ഈ പുസ്തകം യല്‍ദോ മാര്‍ ബസ്സേലിയോസ് ഉപയോഗിച്ചതെന്ന് കശീശ്ശന്മാരുടെ പട്ടംകൊടയുടെ അന്ത്യഭാഗത്തു (പുറം 100) രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത് മഫ്രിയാന കൂടിയായ കിഴക്കിന്‍റെ കാതോലിക്കാ എന്നാണ്. സെലൂഷ്യയിലെ പൂര്‍വിക കാതോലിക്കാ നെസ്തോറിയനായപ്പോള്‍ വ്യത്യസ്തനായ ഒരു സ്ഥാനിയെ തെഗ്രീസ് കേന്ദ്രമാക്കി മഫ്രിയാന എന്ന പേരില്‍ വാഴിച്ചുവെന്നാണ് നാം ചരിത്രത്തില്‍ വായിച്ചിട്ടുള്ളത്. രണ്ടു സ്ഥാനങ്ങളും ഒന്നിച്ചു വഹിക്കുന്ന ഒരു സ്ഥാനിയായിട്ടാണ് കോതമംഗലം മാര്‍ ബസ്സേലിയോസിനെ അദ്ദേഹത്തിന്‍റെ പട്ടംകൊടക്രമപുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത്! സെലൂഷ്യ ആസ്ഥാനമായ നെസ്തോറിയന്‍ കാതോലിക്കാ പിന്നീട് ബാഗ്ദാദ് ആസ്ഥാനമാക്കിയ പാത്രിയര്‍ക്കീസ് എന്ന നാമം സ്വീകരിച്ചെങ്കില്‍ തെഗ്രീസിലെ കാതോലിക്കാ പൂര്‍വ്വനാമം കൂടി ചേര്‍ത്തു കാതോലിക്കായും മഫ്രിയാനയും എന്ന വിശേഷണം സ്വീകരിച്ചതാണോ? ഏറെ അന്വേഷണം കൊണ്ടേ ഇതിന് ഉത്തരം ലഭിക്കൂ. പക്ഷേ, അത്തരമൊരന്വേഷണം ഈ പുസ്തകം അനിവാര്യമാക്കിത്തീര്‍ത്തിട്ടുണ്ട്. കാതോലിക്കേറ്റിന്‍റെ ഇപ്പോഴത്തെ അവകാശിയും കൈവശാധികാരക്കാരിയുമായ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ തന്നെയാണീ അന്വേഷണച്ചുമതല ഏറ്റെടുക്കേണ്ടത്. ഏതായാലും മാര്‍ ബസ്സേലിയോസ് ഒരു മഫ്രിയാന അഥവാ കാതോലിക്കോസ് അല്ലായിരുന്നു എന്ന നിലപാടിന്‍റെ (ഇസ്സഡ്. എം. പാറേട്ട്, മലങ്കര നസ്രാണികള്‍, വാല്യം 3, 1976, പു. 21, 22) അസാംഗത്യം ഈ പള്ളിക്രമപ്പുസ്തകം ചൂണ്ടിക്കാട്ടുന്നു.

ഈ പുസ്തകത്തിന് അതിവിശിഷ്ടമായ ഒരു പാരമ്പര്യം അവകാശപ്പെടുവാനുണ്ടെന്ന് അതിന്‍റെ 222-ാം പേജിന്‍റെ മാര്‍ജിനില്‍ എഴുതിയ അറബി ഭാഷയിലുള്ള കുറിപ്പ് വ്യക്തമാക്കുന്നു. മെത്രാപ്പോലീത്തന്മാരുടെ പട്ടംകൊട ക്രമത്തിന്‍റെ അവസാന പേജില്‍ എഴുതിയ കുറിപ്പിന്‍റെ വിവര്‍ത്തനം താഴെ ചേര്‍ക്കുന്നു:

'രാജാധിരാജനും ഉദാരനുമായ ദൈവസഹായത്താല്‍ പുസ്തകം പൂര്‍ത്തിയായി. റബ്ബാന്‍ അബ്ദല്‍ ഫറജിന്‍റെ പകര്‍പ്പ്. പരിശുദ്ധ മാര്‍ മീഖായേല്‍ പാത്രീരി മന്നീഹിന്‍റെ പകര്‍പ്പില്‍ നിന്ന്. നാം പാവപ്പെട്ടവര്‍. മാര്‍ ഗ്രീഗോറിയോസിന്‍റെ പകര്‍പ്പില്‍ നിന്ന്. പരിശുദ്ധ പുരോഹിതന്‍ യൂസഫ് കര്‍ജിയുടെ പകര്‍പ്പില്‍ നിന്ന്. ദിവംഗതനായ മന്നീഹ് റബ്ബാന്‍ അബ്ദുല്ല അല്‍ കഫ്ലിന്‍റെ കൈയക്ഷരത്തില്‍ (അദ്ദേഹം എന്‍റെ പിതാവിന്‍റെ - ദിവംഗതനായ ഖൂരിയുടെ - പിതൃവ്യനാണ്. ദൈവത്തിന്‍റെ പ്രകാശവും കരുണയും അദ്ദേഹത്തിനെന്നും ഉണ്ടായിരിക്കട്ടെ .... വര്‍ഷം 1973."

കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ അറബി അദ്ധ്യാപകന്‍ ഡോ. വീരാന്‍ മൊയ്തീന്‍ 7-2-89 ല്‍ വിവര്‍ത്തനം ചെയ്തതാണിത്. 1973 യൗനായ വര്‍ഷമാണ്. മദ്ധ്യപൗരസ്ത്യദേശങ്ങളിലൊക്കെ ഗ്രീക്കു വര്‍ഷമാണ് ക്രിസ്തു വര്‍ഷത്തേക്കാള്‍ സര്‍വസാധാരണമായി ഉപയോഗിച്ചിരുന്നത്. 1973 ക്രിസ്തുവര്‍ഷത്തിലാക്കുമ്പോള്‍ എ.ഡി. 1662 എന്ന് കിട്ടും. അബ്ദല്‍ ഫറജ് നമുക്കു ഹൂദായ കാനോന്‍റെ മലയാള പരിഭാഷയിലൂടെ സുപരിചിതനായ ബാര്‍ എബ്രായ മാര്‍ ഗ്രീഗോറിയോസ് മഫ്രിയാന ആണ്. അദ്ദേഹവും മഹാനായ മീഖായേല്‍ റാബോ പാത്രിയര്‍ക്കീസും യഥാക്രമം കാതോലിക്കാ - പാത്രിയര്‍ക്കാ സിംഹാസനങ്ങളില്‍ ഇരുന്നിട്ടുള്ളവരില്‍ പ്രാമാണികന്മാരാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അവര്‍ സഭാചരിത്രം മാത്രമല്ല സര്‍വശാസ്ത്ര ശാഖകളിലും വിശാരദര്‍ തന്നെ. അവര്‍ ഉപയോഗിച്ച പള്ളിക്രമപുസ്തകത്തില്‍ നിന്നുള്ള പകര്‍പ്പാണ് ഈ ഗ്രന്ഥമെന്നുള്ളത് അതിന്‍റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു.

കുര്‍ബ്ബാനാ തക്സാകള്‍ നാം ഇന്ന് ഉപയോഗിക്കുന്നവ തന്നെ. എന്നാല്‍ മറ്റു ക്രമങ്ങള്‍ക്കെല്ലാം ചില വ്യത്യാസങ്ങള്‍ കാണുന്നുണ്ട്. ഇതിലെ മൂറോന്‍ കൂദാശയുടെ ക്രമം അത്യന്തം ലളിതമാണ്. ഇന്ന് നടത്തുന്ന മൂറോന്‍ കൂദാശയുടെ സെറിമോണിയല്‍ ശൈലികളെല്ലാം 13-ാം നൂറ്റാണ്ടിനും 17-ാം  നൂറ്റാണ്ടിനും ശേഷം വന്നു ചേര്‍ന്നതാകണം.

പട്ടംകൊട ക്രമത്തിലെ ചില ചടങ്ങുകള്‍ ഇപ്പോഴത്തെ ക്രമത്തില്‍ കാണുന്നില്ല. ഉദാഹരണത്തിന് ശെമ്മാശന്‍റെ പട്ടംകൊടയില്‍ സ്ഥാനചിഹ്നമായി ഏവന്‍ഗേലിയോനും കുരിശുമാലയും നല്‍കുവാന്‍ ബസ്സേലിയോസ് ബാവായുടെ ക്രമത്തില്‍ നിര്‍ദ്ദേശമുണ്ട്. ഇതേറെ നല്ല സമീപനമെന്ന് കാണാന്‍ വിഷമമില്ല. പൗരോഹിത്യത്തിന്‍റെ ഒരു പടിയിലും പ്രവേശിച്ചിട്ടില്ലാത്ത ദയറായക്കാര്‍ക്കും ദയറായക്കാരികള്‍ക്കു പോലും കുരിശുമാല നല്‍കുന്ന ഔപചാരികമായ ചടങ്ങ് ദയറായക്കാരുടെ സ്ഥാനദാനക്രമത്തില്‍ ഇന്നും കാണാം. ആ ചടങ്ങ് ഇന്നും പ്രയോഗത്തിലുള്ളതുമാണ്. ലോകത്തുള്ള മറ്റു പല ഓര്‍ത്തഡോക്സ് സഭകളിലും ശെമ്മാശന്മാര്‍ക്കിന്നും കുരിശുമാല പട്ടംകൊടയില്‍ നല്‍കുന്നുണ്ട്. അന്ത്യോഖ്യന്‍ സഭ പില്ക്കാലത്ത് അതെടുത്തു കളഞ്ഞതാകാം. ശെമ്മാശന് ഏവന്‍ഗേലിയോന്‍ പുസ്തകം നല്‍കുന്നതിന് പ്രസക്തിയുണ്ട്. അയാളുടെ പ്രധാന ജോലികളിലൊന്ന് ആരാധനാ മദ്ധ്യേയുള്ള ഏവന്‍ഗേലിയോന്‍ വായനയാണ്. ഇതും സാര്‍വത്രിക സഭയില്‍ പതിവുള്ളതായിരുന്നു. സ്തേഫാനോസ് ശെമ്മാശന്‍റെ ഓര്‍മ്മപ്പെരുന്നാളില്‍ പൂര്‍ണ്ണ ശെമ്മാശന് ഏവന്‍ഗേലിയോന്‍ വായിക്കാമെന്ന ഒരു പാരമ്പര്യം മലങ്കരസഭയിലും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. പക്ഷേ ഇന്ന് അത് പ്രയോഗത്തിലുണ്ടോ എന്ന് അറിവില്ല. എന്നാല്‍ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ് സഭകളില്‍ (ബൈസന്‍റയിന്‍/ഗ്രീക്ക്) ആരാധനാമദ്ധ്യേ ഏവന്‍ഗേലിയോന്‍ വായിക്കുവാനുള്ള അവകാശവും ചുമതലയും ശെമ്മാശന്മാരുടേതാണ്. സഭയുടെ പാത്രിയര്‍ക്കീസ് ഹാജരുണ്ടെങ്കിലും ഏവന്‍ഗേലിയോന്‍ വായിക്കുന്നത് ശെമ്മാശന്മാരാണ് (റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ ഈ പതിവ് 1960 കളില്‍ ആ സഭ സന്ദര്‍ശിച്ച അഭിവന്ദ്യ യൂഹാനോന്‍ മാര്‍ സേവേറിയോസില്‍ നിന്നാണ് ഈ ലേഖകന്‍ അറിഞ്ഞത്. പിന്നീട് മറ്റു പല മെത്രാന്മാരും ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.). നമ്മുടെ സഭയില്‍ പല മേല്പട്ടക്കാരും പട്ടംകൊടയുടെ അവസാന ഭാഗത്ത് നിര്‍വഹിക്കേണ്ടുന്ന സ്ഥാനചിഹ്ന ദാനം നടത്തുക പതിവില്ല. മ്സമ്രോനായ്ക്കു സങ്കീര്‍ത്തന പുസ്തകവും കോറൂയോയ്ക്കു ഏവന്‍ഗേലിയോന്‍ ഒഴിച്ചുള്ള വേദപുസ്തകവും യൗപ്പദ്യക്കിനോയ്ക്ക് കത്തിച്ച മെഴുകുതിരിയും കൊടുക്കുവാനുള്ള നിര്‍ദ്ദേശം പട്ടംകൊട പുസ്തകത്തില്‍ ഇപ്പോള്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണ ശെമ്മാശന്‍ തൊട്ട് മേലോട്ടുള്ള സ്ഥാനികള്‍ക്കു നല്‍കുവാനുള്ള സ്ഥാനചിഹ്നങ്ങളുടെ കാര്യം ഇപ്പോഴത്തെ പട്ടംകൊട പുസ്തകങ്ങളില്‍ അനധികൃതമായി അന്ത്യോഖ്യന്‍ സഭ വിട്ടുകളഞ്ഞിട്ടുള്ള രൂപത്തില്‍ നാം സ്വീകരിച്ചുപയോഗിക്കുകയാണ്.

അതുപോലെ കശ്ശീശായുടെ പട്ടംകൊടയില്‍ സ്ലീബാ, ഏവന്‍ഗേലിയോന്‍, ഐക്കണ്‍, തിരുശേഷിപ്പ് പേടകം എന്നിവ സ്ഥാനചിഹ്ന ദാന സമയത്ത് നല്‍കുവാന്‍ കോതമംഗലം ബാവായുടെ പുസ്തകത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂദാശകളെ ആശീര്‍വ്വദിക്കുവാനുള്ള നല്‍വരത്തിന്‍റെ പ്രതീകമാണ് കൈയില്‍ പിടിക്കുന്ന സ്ലീബാ. ഏവന്‍ഗേലിയോന്‍ ആകട്ടെ വേദഭാഗങ്ങളെ വ്യാഖ്യാനിക്കുന്ന നല്‍വരത്തിന്‍റെ പ്രതീകവും. ഈ രണ്ടു നല്‍വരങ്ങളും കശ്ശീശാ സ്ഥാനത്തിലാണ് നല്‍കുന്നത്. ഈ ദാനത്തിന് സുറിയാനി ഭാഷയില്‍ നഹറോനോ, ദക്കിയോനോ (പ്രകാശിപ്പിക്കുക, ശുദ്ധീകരിക്കുക) എന്നീ താലന്തുകള്‍ എന്നാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. ഈ വ്യാഖ്യാനം പഴയ പട്ടം കൊട ക്രമങ്ങളിലും 'സല്‍ഗാ'യിലും ഈ ലേഖകന്‍ വായിച്ചിട്ടുണ്ട്. ഈ രണ്ടു നല്‍വരങ്ങള്‍ - താലന്തുകള്‍ - പ്രാപിക്കുന്നതിന്‍റെ സൂചനയായിട്ടാണ് കശ്ശീശാ സ്ഥാനാര്‍ത്ഥി പട്ടംകൊട സമയത്ത് രണ്ടു കാലുകളുടെയും മുട്ടുകള്‍ മടക്കി നില്‍ക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ നിര്‍ദ്ദേശവും പട്ടംകൊട പ്പുസ്തകത്തിലും സല്‍ഗായിലും രേഖപ്പെടുത്തിയിട്ടുണ്ട്. കല്‍ദായ, റോമ്മന്‍ കത്തോലിക്കാ സഭകളുടെ പട്ടംകൊട ക്രമത്തിലും ഈ താലന്ത് വിതരണവും അതിന്‍റെ വ്യാഖ്യാനവും ഇതേ മട്ടില്‍ കൊടുത്തിട്ടുണ്ട്. തന്മൂലം ഇത് സാര്‍വത്രിക സഭയുടെ പൊതു പാരമ്പര്യമാണെന്ന് വിശുദ്ധ വേദപുസ്തകം (വ്യാഖ്യാന വരം), സ്ലീബാ (അനുഗ്രഹിക്കാനുള്ള നല്‍വരം) എന്നിവയുടെ സൂചനയായിട്ടാണ് നല്‍കുന്നത്. വേദപുസ്തകം വ്യാഖ്യാനിക്കുവാനും അനുഗ്രഹം നല്‍കുവാനും കശ്ശീശായില്‍ കുറഞ്ഞ ഒരാളെ സഭ അനുവദിച്ചിട്ടില്ല എന്ന് ഇവിടെ ഓര്‍ക്കാവുന്നതാണ്. ഐക്കണ്‍ കശ്ശീശായുടെ തലവന്‍ സ്ഥാനത്തെ സൂചിപ്പിക്കുന്നു. ശെമ്മാശന്മാരുടെ തലവനാണല്ലോ കശ്ശീശാ. തിരുശേഷിപ്പ് പേടകം (ഗ്ലൂസ്ക്കോമെ എന്ന് സുറിയാനി പദപ്രയോഗം) അതത് പള്ളികളിലെ മദ്ധ്യസ്ഥന്മാരായ പരിശുദ്ധ പിതാക്കന്മാരുടെ തിരുശേഷിപ്പ് അടക്കം ചെയ്ത പേടകമാകാം. ആദ്യകാലങ്ങളില്‍ ത്രോണോസിന്‍റെ കൂദാശാപരമായ ശിലാസ്ഥാപനത്തില്‍ വലിയ കല്ലിനുള്ളില്‍ നിക്ഷേപിക്കുന്ന വെള്ളിച്ചെപ്പില്‍ അതതു പള്ളികളുടെ മദ്ധ്യസ്ഥന്മാരുടെ തിരുശേഷിപ്പുകള്‍ സ്വര്‍ണ്ണക്കുരിശിനോടൊപ്പം നിക്ഷേപിക്കുന്ന പതിവുണ്ടായിരുന്നു. കത്തോലിക്കാ സഭ ഇപ്പോഴും കുര്‍ബ്ബാനകളില്‍ (തബിലൈത്തായില്‍) തിരുശേഷിപ്പ് അടങ്ങിയ ചെറിയ ചെപ്പ് ഉള്ളടക്കം ചെയ്യാറുണ്ട്. നമ്മുടെ ആണ്ടു തക്സായിലെ പെരുന്നാള്‍ പ്രദക്ഷിണങ്ങളില്‍ ഈ തിരുശേഷിപ്പ് പേടകവും വഹിക്കുവാന്‍ സുറിയാനിയിലെഴുതിയ കുറിപ്പുകളില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു പള്ളിയിലേക്കുള്ള കശ്ശീശാ പട്ടംകൊട നിര്‍വ്വഹിക്കുമ്പോള്‍ ആ പള്ളിയുടെ മദ്ധ്യസ്ഥനെ സ്ഥാനമേല്‍ക്കുന്ന കശ്ശീശായുടേയും മദ്ധ്യസ്ഥനായി ചുമതലപ്പെടുത്തി ഭരമേല്പിക്കുക എന്നതാവാം തിരുശേഷിപ്പ് പേടകം ഔപചാരികമായി കശ്ശീശായെ ഏല്പിക്കുമ്പോള്‍ സഭ അര്‍ത്ഥമാക്കുന്നത്.

ഈ സ്ഥാനചിഹ്ന ദാനങ്ങളും അന്ത്യോഖ്യന്‍ ക്രമങ്ങളില്‍ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ഇതെഴുതുന്ന ആളിന് സ്ഥാനചിഹ്ന ദാനമായി യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ നല്‍കിയത് അദ്ദേഹത്തിന്‍റെ അംശവടിയാണ്. കശ്ശീശായെ അര്‍ക്കദിയാക്കോന്‍റെ സ്ഥാനത്തു കാണുന്ന പാരമ്പര്യത്തില്‍ അര്‍ക്കദിയാക്കോന്‍റെ സ്ഥാനചിഹ്നമായ അംശവടി, കശ്ശീശായ്ക്കു സ്ഥാനചിഹ്നമായി നല്‍കുന്നതില്‍ അപാകതയില്ല.

വാസ്തവത്തില്‍ അംശവടിയും മേലധികാരത്തിന്‍റെ സ്ഥാനചിഹ്നമാണ്. ശെമ്മാശന്മാരുടെ തലവന്‍ എന്ന നിലയില്‍ അര്‍ക്കദിയാക്കോന് അംശവടി നല്‍കുവാന്‍ അര്‍ക്കദിയാക്കോന്‍റെ ക്രമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മെത്രാന്‍റെ സഹചാരിയായ ആര്‍ച്ച് ഡീക്കന്‍ വി. കുര്‍ബ്ബാനയിലും പട്ടംകൊട, മൂറോന്‍ കൂദാശ തുടങ്ങിയ ശുശ്രൂഷകളിലും ഉപയോഗിക്കുന്ന അംശവടി ആര്‍ച്ച് ഡീക്കന്‍റെ അംശവടി തന്നെയാണ്. മെത്രാന്‍റെ അംശവടി അദ്ദേഹം തന്നെയാണ് പിടിക്കേണ്ടത്; അത് മറ്റുള്ളവരെ കൊണ്ടു പിടിപ്പിക്കുന്നത് അനുചിതമാണ്. മെത്രാന്മാര്‍ക്കു അവരുടെ സ്ഥാനദാന ശുശ്രൂഷയില്‍ സ്ഥാനചിഹ്നമായി നല്‍കുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത് അംശവടി മാത്രമാണ്: മേലന്വേഷണത്തിന്‍റെ പ്രതീകം. മെത്രാന്‍ പട്ടംകൊടയില്‍ മെത്രാന്‍ സ്ഥാനമേറ്റ ആള്‍ ജനങ്ങളെ ആശീര്‍വ്വദിക്കുന്നത് അംശവടി കൊണ്ടാണെന്ന് ഇവിടെ ഓര്‍ക്കാവുന്നതാണ്. പക്ഷേ ഇന്നു നാം കാണുന്നത് ശെമ്മാശന് നല്‍കുന്ന കുരിശുമാലയും കശ്ശീശായ്ക്കു നല്‍കുന്ന സ്ലീബായും അവര്‍ക്കു നല്‍കാതെ മെത്രാന്മാര്‍ക്കു നല്‍കുന്ന കാഴ്ചയാണ്. വടി, മുടി, സ്ലീബാ എന്നിവ മേല്പട്ടക്കാരന്‍റെ സ്ഥാനചിഹ്നങ്ങളായി വ്യാഖ്യാനിക്കുന്ന സമ്പ്രദായവും നവീനമായി നിലവില്‍ വന്നിരിക്കുന്നു. മേല്പട്ടക്കാരന്‍റെ സ്ഥാനചിഹ്നം അംശവടി മാത്രമാണ്. മുടി മേല്പട്ടക്കാരന്‍റെ സ്ഥാനവസ്ത്രങ്ങളുടെ ഭാഗം മാത്രമാണ്. കശ്ശീശന്മാരുടെ തൊപ്പിയുടെ സെറിമോണിയല്‍ രൂപം മാത്രമാണ് മെത്രാന്മാരുടെ തൊപ്പി. അറിവുള്ള മെത്രാന്മാര്‍ പണ്ട് ഇവയിലൊന്നും അഹങ്കരിച്ചിരുന്നില്ല; തലക്കനം ഭാവിച്ചിരുന്നുമില്ല. കശ്ശീശന്മാരെ കൂദാശാനുഷ്ഠാനകരായ സഹപ്രവര്‍ത്തകരായി കാണുവാനും അംഗീകരിക്കുവാനുമുള്ള കാനോനിക വിജ്ഞാനവും സഭാപാരമ്പര്യങ്ങളെപ്പറ്റിയുള്ള കുലീനമായ അഭിവീക്ഷണവും അവര്‍ക്കുണ്ടായിരുന്നു. 

ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ നമ്മുടെ സഭയോടൊപ്പമുള്ള കോപ്റ്റിക് (അലക്സാണ്ട്രിയ) സഭയില്‍ വൈദികര്‍ക്കു സ്ലീബായും ശെമ്മാശന്മാര്‍ക്കു കുരിശുമാലയും ഇന്നും നല്‍കി വരുന്നുവെന്നത് ഇവിടെ ഓര്‍ക്കാവുന്നതാണ്.

അലക്സാണ്ട്രിയന്‍ സഭയിലെ ഈ പതിവാണോ മഫ്രിയാനയുടെ പട്ടംകൊട ക്രമത്തില്‍ കാണുന്നത് എന്ന് സംശയിക്കാന്‍ വേറെയും ഒരനുകൂല സാഹചര്യമുള്ളത് ഇവിടെ പരാമര്‍ശിക്കുകയാണ്. വി. യാക്കോബിന്‍റെ തക്സായിലെ ഒന്നാം തുബ്ദേന്‍റെ സമയത്തുള്ള രഹസ്യപ്രാര്‍ത്ഥനയാണത്. അതില്‍ പാത്രിയര്‍ക്കീസന്മാരെ ഓര്‍ക്കുന്നിടത്തു അലക്സാണ്ട്രിയായിലെ പാത്രിയര്‍ക്കീസിനെ മാത്രം ഓര്‍ക്കുവാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത് (പുറം 422). പതിനേഴാം നൂറ്റാണ്ടില്‍ തെഗ്രീസിന്‍റെ മഫ്രിയാന കാതോലിക്കാ എന്ന നാമം കൂടിയും സ്വീകരിക്കുകയും അലക്സാണ്ട്രിയാ പാത്രിയര്‍ക്കീസുമായുള്ള ബന്ധത്തില്‍ പ്രവേശിക്കുകയും ചെയ്തുവോ എന്ന് സംശയിക്കണം. തന്മൂലം ആ സിംഹാസനത്തെയും സ്ഥാനികളെയും ശത്രുതാഭാവത്തില്‍ പാത്രിയര്‍ക്കീസുമാര്‍ വിചാരിച്ചുപോന്നു എന്നു വേണം കരുതുവാന്‍. പത്രോസ് പാത്രിയര്‍ക്കീസു ബാവാ പോലും അത്തരമൊരു മനോഭാവത്തിന്‍റെ ഉടമയായിരുന്നു എന്നതിന് തെളിവുകളുണ്ട്. കോതമംഗലം മാര്‍ ബസ്സേലിയോസ് മഫ്രിയാനയുടെ ജീവചരിത്രകാരനായ ആ പള്ളി വികാരി നെടുന്തള്ളില്‍ പൗലൂസ് സ്കറിയാ കത്തനാര്‍ എഴുതുന്നു: "നി. വ. ദി. ശ്രീ. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ട് 1052-ല്‍ മലങ്കരയിലെത്തി അകപ്പറമ്പ് പള്ളിയില്‍ താമസിക്കുമ്പോള്‍ ഈ പള്ളിക്കാര്‍ അദ്ദേഹത്തെ പ്രത്യേകം ചെന്നു കണ്ടു" (പു. 28). ബാവാ അവരെ അനുഗ്രഹിക്കുകയും ബസ്സേലിയോസ് ബാവായുടെ കബറിടം ആരും ചവിട്ടരുതെന്ന് ഉപദേശിക്കുകയും ചെയ്തതല്ലാതെ ആ കബറിടം സന്ദര്‍ശിച്ചില്ല. ഒരു കൊല്ലക്കാലത്തിലേറെ മലങ്കരയില്‍ വിവിധ പള്ളികളിലായി താമസിച്ച പാത്രിയര്‍ക്കീസ്, തന്‍റെ മുന്‍ഗാമിയാല്‍ അയക്കപ്പെട്ട ആളെന്ന് വിശ്വസിക്കപ്പെട്ടു വരികയും പരിശുദ്ധനെന്ന് കൊണ്ടാടപ്പെടുകയും ചെയ്യുന്ന ഒരു മഫ്രിയാനയുടെ കബര്‍ സന്ദര്‍ശിച്ചില്ല എന്നത് എന്തൊക്കെയോ നാനാര്‍ത്ഥങ്ങള്‍ വെളിപ്പെടുത്തുന്നില്ലേ? പിന്നീട് ആ കബറിടം സന്ദര്‍ശിച്ച പ. ഏലിയാസ് തൃതീയന്‍ ബാവായുടെ പെരുമാറ്റവും സംശയാതീതമല്ല. ജീവചരിത്രകാരന്‍ എഴുതുന്നു:

".... എന്നാല്‍ മാര്‍ ബസ്സേലിയോസ് ബാവായെ പരിശുദ്ധന്മാരുടെ കൂട്ടത്തില്‍ ചേര്‍ക്കുന്നതിന് ഈ പള്ളിക്കാരുടെ ആവശ്യപ്രകാരം മലങ്കരയുള്ള  മെത്രാപ്പോലീത്തന്മാരും അന്ത്യോഖ്യാ പ്രതിനിധി മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായും കൂടി അന്ത്യോഖ്യാ സിംഹാസനത്തിലേക്കു അപേക്ഷ അയച്ചു. സിംഹാസനത്തിങ്കല്‍ അന്നു വാണിരുന്ന ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ട് അതിനെ സ്വീകരിച്ച് അവിടത്തെ പ്രാദേശിക സുന്നഹദോസ് വിളിച്ചുകൂട്ടി. താഴെ വിവരിക്കുന്ന കാര്യങ്ങളെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് തയാറാക്കി സുന്നഹദോസില്‍ സമര്‍പ്പിക്കുവാന്‍ തക്കവണ്ണം ഇപ്പോഴത്തെ പാത്രിയര്‍ക്കീസായ അന്നത്തെ മാര്‍ അപ്രേം സേവേറിയോസ് ബാവായെ ഏല്പിച്ചു.

തെളിവു വിഷയം: 1. വി. ബസ്സേലിയോസ് ജീവിച്ചിരുന്നപ്പോഴത്തെ അത്ഭുതങ്ങള്‍.

2. മരണാനന്തരമുള്ള അത്ഭുതങ്ങള്‍.

3. അദ്ദേഹത്തിന്‍റെ ഓര്‍മ്മ മലങ്കരസഭയില്‍ ഇപ്പോള്‍ ആചരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എത്ര പള്ളികളില്‍? അദ്ദേഹം മൂലം ലഭിച്ചുകൊണ്ടിരിക്കുന്ന അത്ഭുതശക്തികള്‍ ഏതെല്ലാം? 
ഇവയില്‍ ഒന്നാമത്തെ കാര്യത്തെപ്പറ്റി മാര്‍ അപ്രേം ബാവാ തന്നെ ബസ്സേലിയോസ് ബാവായുടെ സ്വദേശമായ "കൂദേദി"ലും ബാവാ വളരെനാള്‍ താമസിച്ചിരുന്ന മാര്‍ മത്തായിയുടെ ദയറായിലും മറ്റും അന്വേഷിച്ചറിഞ്ഞും രണ്ടും മൂന്നും കാര്യങ്ങളെപ്പറ്റി ഈ ഇടവകയില്‍ (കോതമംഗലം) മാറാച്ചേരില്‍ അബ്രഹാം കത്തനാരോട് അപ്രേം ബാവാ എഴുതിച്ചോദിക്കുകയും അച്ചന്‍ അതിനാവശ്യമായ തെളിവുകള്‍ വിശദമായി എഴുതി അയയ്ക്കുകയും ചെയ്തതിനെ ആസ്പദമാക്കിയും റിപ്പോര്‍ട്ട് തയ്യാറാക്കി സുന്നഹദോസില്‍ സമര്‍പ്പിച്ചു. ടി സുന്നഹദോസ് ബാവായെ പരിശുദ്ധനായി സ്ഥിരപ്പെടുത്തി പരിശുദ്ധന്മാരുടെ പട്ടികയില്‍ ചേര്‍ത്തു.
കാലവിളംബമെന്യേ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മലങ്കരയ്ക്കു എഴുന്നള്ളിയപ്പോള്‍ ബാവായെ സ്വീകരിക്കുന്നതിനായി യൂലിയോസ് ബാവായും അത്താനാസ്യോസ് മെത്രാപ്പോലീത്തായും കറാച്ചിക്കു പോയപ്പോള്‍ ഞാനും അബ്രഹാം കത്തനാരും കൂടെ പോയിട്ടുണ്ടായിരുന്നു. പാത്രിയര്‍ക്കീസ് ബാവായും ഞങ്ങളും കറാച്ചിയില്‍ നിന്നും ഡല്‍ഹിയില്‍ എത്തി താമസിക്കവേ ബസ്സേലിയോസ് ബാവായെ പരിശുദ്ധനാക്കിയ കാര്യത്തെപ്പറ്റി ഞങ്ങളും യൂലിയോസ് ബാവായും കൂടി പാത്രിയര്‍ക്കീസ് ബാവായോട് ചോദിച്ചു. ബാവാ തിരുമനസ്സുകൊണ്ട് ബസ്സേലിയോസിനെ പരിശുദ്ധനായി സുന്നഹദോസ് സ്ഥിരപ്പെടുത്തിയിരിക്കുകയാണെന്നും അവിടെ (കോതമംഗലം) എത്തുമ്പോള്‍ പ്രഖ്യാപനം ചെയ്യുന്നതാണെന്നും ബസ്സേലിയോസ് ഒരു പരിശുദ്ധനാണെന്ന് മാത്രമല്ല, പരിശുദ്ധ നാട്ടില്‍ അതായത് മര്‍ത്ത് ശ്മൂനിയുടെ നാട്ടില്‍ ജനിച്ചവനാണെന്നും അദ്ദേഹവും പരിവാരങ്ങളും ഇന്ത്യക്കു പുറപ്പെട്ട വിവരം സിംഹാസന ഡയറിയിലും മറ്റും ഉണ്ടെന്നും ഏറ്റവും സന്തോഷത്തോടെ ഞങ്ങളോട് കല്പിച്ചു. 

അനന്തരം ബാവാ മലങ്കരയില്‍ എത്തി ഈ പള്ളിയില്‍ എഴുന്നള്ളിയിരിക്കുമ്പോള്‍ ഞങ്ങളും യൂലിയോസ് ബാവായും അത്താനാസ്യോസ് മെത്രാപ്പോലീത്തായും കൂടെ, ബസ്സേലിയോസ് ബാവായെ പരിശുദ്ധനായി പ്രഖ്യാപനം ചെയ്യുന്ന കാര്യത്തെപ്പറ്റി പാത്രിയര്‍ക്കീസ് ബാവായെ അറിയിച്ചു. പ്രഖ്യാപനം ചെയ്യുന്ന ദിവസം തീര്‍ച്ചപ്പെടുത്തിപ്പറയാമെന്ന് ബാവാ കല്പിച്ചു. അന്നത്തെ സന്ധ്യാപ്രാര്‍ത്ഥനയ്ക്കു പതിവനുസരിച്ച് കബറിങ്കല്‍ ധൂപം വച്ചതിനുശേഷം സാധാരണ രീതി വിട്ടു പാത്രിയര്‍ക്കീസ് ബാവാ അറബി ഭാഷയില്‍ ഒരു ഗീതം ചൊല്ലി. ഇതില്‍ കേള്‍വിക്കാരായ ഞങ്ങള്‍ക്കു ഒരു പ്രത്യേകത ഉളവാക്കിത്തീര്‍ത്തു.

മലങ്കരയില്‍ നിന്നുള്ള മെത്രാപ്പോലീത്താമാരുടെ ഒരപേക്ഷയും കൂടെ പാത്രിയര്‍ക്കീസ് ബാവായ്ക്ക് കൊടുക്കുന്നതു കൊള്ളാം എന്ന് യൂലിയോസ് ബാവാ ഗുണദോഷിച്ചതനുസരിച്ച് അപേക്ഷ തയാറാക്കി യൂലിയോസ് ബാവായും അത്താനാസ്യോസ് മെത്രാപ്പോലീത്തായും അതില്‍ ഒപ്പിട്ട് അത് മറ്റ് തിരുമേനിമാരെക്കൊണ്ട് ഒപ്പിടുവിക്കുന്നതിന് എന്‍റെ സഹോദരന്‍ ഗീവര്‍ഗ്ഗീസ് കത്തനാര്‍ തിരുമേനിമാരുടെ അടുക്കല്‍ പോയി ഒപ്പിടുവിച്ചുകൊണ്ടുവന്ന് പാത്രിയര്‍ക്കീസ് ബാവായ്ക്കു സമര്‍പ്പിച്ചു. ഏതോ ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് പ്രഖ്യാപനം ചെയ്യുന്നതിനുള്ള അവധി മാറ്റിവയ്ക്കുകയാണുണ്ടായത്. .... പാത്രിയര്‍ക്കീസ് ബാവായ്ക്കു ബസ്സേലിയോസ് ബാവായെ സുന്നഹദോസ് നിശ്ചയപ്രകാരം പരിശുദ്ധനായി പ്രഖ്യാപനം ചെയ്യുവാന്‍ സാധിക്കാതെ പോയെങ്കിലും തല്‍പരിഹാരാര്‍ത്ഥം പാത്രിയര്‍ക്കീസ് ബാവായില്‍ നിന്ന് സുന്നഹദോസ് നിശ്ചയം അറിഞ്ഞിരുന്നതുകൊണ്ടും ഈ പള്ളിക്കാരുടെ പ്രത്യേകം അപേക്ഷയാലും മലങ്കരയുടെ നി. വ. ദി. ശ്രീ. പൗലോസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട് 1947 കന്നി 19-ന് രാത്രി സന്ധ്യാ നമസ്കാരത്തിന് ശേഷം കബറിങ്കല്‍ ധൂപം വയ്ക്കുന്നതിന് മുമ്പ് മദ്ബഹായില്‍ പ്രവേശിച്ച് ബസ്സേലിയോസ് കാതോലിക്കാ ബാവായുടെ പരിശുദ്ധതയുടെ അനുഭവ തെളിവുകളും മറ്റും പ്രസ്താവിച്ചതോടു കൂടി .... ഈ ബസ്സേലിയോസ് കാതോലിക്കാ ബാവായെയും പരിശുദ്ധനായി നിങ്ങള്‍ ഓര്‍ത്തുകൊള്ളണം എന്ന് കല്പിച്ചു. അനന്തരം നി. വ. ദി. ശ്രീ. മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ സഹകരണത്തോടു കൂടി അനേകം വൈദികരും അനേകായിരം ജനങ്ങളും കൂടി ..... പ്രത്യേകം തയാറാക്കിയിരുന്ന പ്രാര്‍ത്ഥന ബാവായുടെ കബറിങ്കല്‍ നടത്തി. ഇങ്ങനെ ബാവാ പൊതു സുന്നഹദോസിനാല്‍ (?) പരിശുദ്ധനായി സ്ഥിരപ്പെടുത്തപ്പെടുകയും മലങ്കരസഭയില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു" (കോതമംഗലത്തു മാര്‍ ബസ്സേലിയോസ് കാതോലിക്കാബാവായുടെ ജീവചരിത്രം, പു. 23-27).

ഈ ദീര്‍ഘ വിവരണം ഏറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ശീമയിലെ സുന്നഹദോസിന്‍റെ തീരുമാനം ഏലിയാസ് തൃതീയന്‍ ബാവാ എന്തുകൊണ്ട് പ്രഖ്യാപിച്ചില്ല? ഈ ചോദ്യം സഭാചരിത്രകാരന്മാരാരും അഭിമുഖീകരിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. സുന്നഹദോസ് തീരുമാനിച്ചു എന്ന വിവരം സത്യമായിരുന്നുവോ? മഫ്രിയാന അന്ത്യോഖ്യാ സിംഹാസനത്തോട് വിപ്രതിപത്തി കാണിച്ച് അലക്സാണ്ട്രിയാ ബന്ധത്തില്‍ കഴിഞ്ഞിരുന്ന ആളാണോ? അതോ മലങ്കരയില്‍ കബറടങ്ങിയ ഒരാളെ പരിശുദ്ധനാക്കി പ്രഖ്യാപിക്കുന്നതിന് മറ്റു വല്ല സഭാ ബാഹ്യങ്ങളായ ചടങ്ങുകള്‍ ഉണ്ടായിരുന്നുവോ? നമുക്കറിഞ്ഞു കൂടാ! 'ഏതോ ചില കാരണങ്ങള്‍' എന്നേ ജീവചരിത്രകാരന്‍ പോലും സംഭവങ്ങള്‍ക്കു ദൃക്സാക്ഷിയായിരുന്നിട്ടും വിശദീകരിക്കുന്നുള്ളു.

കുറ്റിക്കാട്ടില്‍ പൗലൂസ് മാര്‍ അത്താനാസ്യോസ്, ശീമയിലെ സുന്നഹദോസ് നിശ്ചയം അനുസരിച്ച് നടത്തിയ പ്രഖ്യാപനം ശീമക്കാര്‍ അംഗീകരിച്ചുവോ ഇല്ലയോ എന്ന് ജീവചരിത്രകാരന്‍ രേഖപ്പെടുത്തുന്നില്ല. ആ സുപ്രധാന പ്രഖ്യാപനത്തില്‍ അന്ത്യോഖ്യാ പ്രതിനിധി മാര്‍ യൂലിയോസ് പങ്കെടുത്തിരുന്നതുമില്ല. ശീമയിലെ മെത്രാന്മാര്‍ ഈ പ്രഖ്യാപനത്തെ അംഗീകരിച്ചില്ല എന്ന് അനുമാനിക്കുകയേ നിവൃത്തിയുള്ളു. മാര്‍ ഏലിയാസ് തൃതീയന്‍ ബാവായ്ക്കു ശേഷം യോജിച്ച മലങ്കരസഭയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസും ആ പ്രഖ്യാപനം നടത്തുവാന്‍ പ്രസാദിച്ചില്ല. '... മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ ബാവാ 1987 ഒക്ടോബര്‍ 20-ന് യല്‍ദൊ ബാവായെ പരിശുദ്ധനായി പ്രഖ്യാപിച്ചു (മാതൃഭൂമി - പത്രസമ്മേളനം വാര്‍ത്ത - 1993 സെപ്തംബര്‍ 30, വ്യാഴം, പു. 8).

യല്‍ദൊ മാര്‍ ബസ്സേലിയോസിന്‍റെ പട്ടംകൊട പുസ്തകം പരിചയപ്പെടുത്തുന്നതിനിടയില്‍ അദ്ദേഹത്തെ പരിശുദ്ധനായി പ്രഖ്യാപിച്ചതിന്‍റെ അണിയറ സത്യങ്ങളിലേക്കു ചര്‍ച്ച നീണ്ടുപോയി. മഫ്രിയാനയുടെ പട്ടംകൊട പുസ്തകത്തിലെ ആദ്യ പട്ടംകൊടയായി രേഖപ്പെടുത്തിയിരിക്കുന്നത് 1668-ല്‍ മൂസല്‍ ദൈവമാതാവിന്‍റെ പള്ളിക്കു വേണ്ടി അബ്ദല്‍ അഹദ് കശ്ശീശായുടെ പട്ടംകൊടയാണ്. അതിനു ശേഷം കൂദേദ് മാര്‍ മത്തായിയുടെ ദയറാ, ബല്‍ശീക്കോയിലെ മര്‍ത്ത ശ്മൂനിയുടെ പള്ളി എന്നിവയിലെ പട്ടംകൊടകള്‍ക്കു ശേഷം അവസാനമായി ബസ്രായിലെ ദൈവമാതാവിന്‍റെ പള്ളിയില്‍ വച്ച് മാര്‍ മത്തായിയുടെ ദയറായിലെ സിംഹാസനത്തിലേക്കു മാര്‍ ഈവാനിയോസ് എപ്പിസ്കോപ്പായെ യൗനായ വര്‍ഷം 1996 (എ.ഡി. 1685) ല്‍ പട്ടംകെട്ടിയതായും രേഖപ്പെടുത്തിയിരിക്കുന്നു. അതിന് ശേഷം ഈ പട്ടം കൊടപ്പുസ്തകം ഉപയോഗിച്ചിട്ടുള്ളത് മാര്‍ ഈവാനിയോസ് ആണ്. അദ്ദേഹം ആദ്യം നടത്തിയ രണ്ടു പട്ടംകൊടകളിലും സ്ഥലം രേഖപ്പെടുത്തിയിട്ടില്ല. അവ പിറവത്ത് ദൈവമാതാവിന്‍റെ പള്ളിയാണെന്നും പട്ടമേറ്റവര്‍ ഗീവറുഗീസ് ശെമ്മാശനും മത്തായി കശ്ശീശായും ആണെന്നും ഊഹിക്കാം. പിന്നീട് കോതമംഗലം ഗീവറുഗീസ് കശ്ശീശാ, കടമറ്റം പത്രോസ് കശ്ശീശാ, കോലഞ്ചേരി അബ്രഹാം ശെമ്മാശന്‍, കാര്‍ത്തികപ്പള്ളി തോമ്മാ ശെമ്മാശന്‍, തോമ്മാ കത്തനാര്‍,  കോട്ടയം ഗീവറുഗീസ് ശെമ്മാശന്‍, പറവൂര്‍ ഗീവറുഗ്ഗീസ് ശെമ്മാശന്‍, കോട്ടയത്ത് ഗീവര്‍ഗീസ് കശ്ശീശാ, കോട്ടയം സെന്‍റ് തോമസ് പള്ളിയില്‍ ഗീവറുഗീസ് ശെമ്മാശന്‍, മത്തായി ശെമ്മാശന്‍, ഗീവറുഗീസ് ശെമ്മാശന്‍, ഗീവര്‍ഗ്ഗീസ് കശ്ശീശാ, സെന്‍റ് ജോണ്‍സ് പള്ളിയില്‍ അലക്സന്ത്രയോസ് കശ്ശീശാ, കണ്ടനാട് പള്ളിയില്‍ യാക്കോബ് ശെമ്മാശന്‍, യാക്കോബ് കശ്ശീശാ എന്നിവരെ 1886-ല്‍ പട്ടം കെട്ടി. അതേ വര്‍ഷം കണ്ടനാട്ട് വി. ദൈവമാതാവിന്‍റെ പള്ളിയില്‍ വച്ച് ഇന്ത്യയുടെ മാര്‍ത്തോമ്മാ മൂന്നാമനെ എപ്പിസ്കോപ്പായായി പട്ടം കെട്ടി. സുറിയാനിയിലെഴുതിയ വാക്യം ഇപ്രകാരമാണ്. "അസറാഹ് റൂഹാ കാദീശോ എപ്പിസ്കോപ്പാ തോമ്മാ ത്ലീസോയോ അല്‍ ഹിന്ദു." കൊല്ലവും സ്ഥലവും മേല്‍ക്കൊടുത്ത പട്ടംകൊടകള്‍ എഴുതിയിരുന്നതിനാല്‍ ആവര്‍ത്തിച്ചിട്ടില്ല. മാസവും തീയതിയും ഒരു പട്ടംകൊടയിലും ചേര്‍ത്തിട്ടില്ല. പട്ടംകൊട പുസ്തകത്തില്‍ പട്ടംകൊടയുടെ വാക്യമെഴുതി സ്ഥാനാര്‍ത്ഥി സ്ലീബാ ഭാഷയില്‍ ഒപ്പിടുന്ന മുറയില്‍ ഇവിടെ മാര്‍ത്തോമ്മാ മൂന്നാമനും ഒപ്പിട്ടിരിക്കുന്നു.

(ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ: ചരിത്രവും സംസ്ക്കാരവും  എന്ന ഗ്രന്ഥത്തില്‍ നിന്നും)

Comments

Popular posts from this blog

കോട്ടയം അക്കര സി. ജെ. കുര്യന്‍ | കെ. വി. മാമ്മന്‍

പ. പാമ്പാടി തിരുമേനി നടത്തിയ പട്ടംകൊട ശുശ്രൂഷകള്‍

നിരണം പള്ളി കൂദാശ (1912)